ലണ്ടൻ: ഇംഗ്ലണ്ടിൽ അരങ്ങേറുന്ന വനിതാ ഹണ്ട്രഡ് ക്രിക്കറ്റ് പോരാട്ടത്തിനു പിന്നാലെ ഇന്ത്യൻ താരം ജെമിമ റോഡ്രിഗ്സും പാകിസ്ഥാൻ ക്യാപ്റ്റൻ സന ഫാത്തിമയും തമ്മിൽ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് ശ്രദ്ധേയമായി. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. സതേൺ ബ്രേവും ബർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരം അവസാനിച്ചതിനു പിന്നാലെയാണ് ഇരു താരങ്ങളും പരസ്പരം ആലിംഗനം ചെയ്തത്. അതിനു ശേഷം പരസ്പരം സംസാരിച്ചും സൗഹൃദം പങ്കിട്ടുമാണ് ഇരുവരും പിരിഞ്ഞത്. ജെമിമ സതേൺ ബ്രോവിനായും ഫാത്തിമ ബർമിങ്ഹാമിനുമായാണ് കളിക്കുന്നത്.
2025ലെ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം പാകിസ്ഥാൻ കളിക്കാരുമായി ഗ്രൗണ്ടിൽ പരസ്പരം കൈ കൊടുക്കാൻ പോലും ഇന്ത്യൻ താരങ്ങൾ നിൽക്കാറില്ല. ഇന്ത്യ- പാകിസ്ഥാൻ ഐസിസി പോരാട്ടങ്ങൾക്കിടെ നിലവിൽ ഇതാണ് രീതി. ടോസ് ഇടുമ്പോഴും മത്സരം അവസാനിക്കുമ്പോഴുമൊക്കെ മറ്റ് ടീമുകളിലെ താരങ്ങളുമായി ഇന്ത്യൻ താരങ്ങൾ ഹസ്തദാനം ചെയ്യാറുണ്ട്. എന്നാൽ പുരുഷ, വനിതാ പോരാട്ടങ്ങളിൽ എതിർപക്ഷത്ത് പാകിസ്ഥാനാണെങ്കിൽ പരസ്പരം കളിക്കും. പക്ഷേ, ഹസ്തദാനം അടക്കമുള്ള ഒരു സൗഹൃദവും വേണ്ടെന്നാണ് നിലവിലും തുടരുന്ന നിലപാട്.
മത്സരത്തിലേക്ക് വന്നാൽ സതേൺ ബ്രേവ് 24 റൺസിനു പോരാട്ടം വിജയിച്ചു. ജെമിമ ജയത്തിൽ നിർണായക പങ്കും വഹിച്ചു. താരം 18 പന്തിൽ 28 റൺസെടുത്താണ് മികവ് പുലർത്തിയത്. എന്നാൽ ബർമിങ്ഹാമിനായി കളിച്ച ഫാത്തിമ സനയ്ക്ക് മികവ് പുറത്തെടുക്കാൻ സാധിച്ചില്ല. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 100 പന്തിൽ 140 റൺസെടുത്തു. ലക്ഷ്യത്തിലേക്ക് പന്തെടുത്ത ബർമിങ്ഹാമിന്റെ പോരാട്ടം 5 വിക്കറ്റ് നഷ്ടത്തിൽ 116 റൺസിൽ അവസാനിച്ചു. സീസണിൽ ബ്രേവ് നേടുന്ന തുടരെ നാലാം ജയമാണിത്. ബർമിങ്ഹാം ആകട്ടെ തുടരെ നാല് മത്സരങ്ങളായി തോൽക്കുന്നു.


















