മൂന്നാർ: മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം വീണ്ടും ആശങ്ക പടർത്തുന്നു. മൂന്നാർ പൊലീസ് സ്റ്റേഷൻ വളപ്പിലാണ് തിങ്കളാഴ്ച പുലർച്ചെ കാട്ടാനയിറങ്ങിയത്. സ്റ്റേഷൻ പരിസരത്തുകൂടി നടന്നുനീങ്ങിയ ആന പിന്നീട് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലേക്ക് പ്രവേശിച്ച് മറ്റൊരു ഭാഗത്തേക്ക് മാറിപ്പോകുകയായിരുന്നു. പ്രദേശത്ത് നിരന്തരം ഇറങ്ങാറുള്ള ‘വിരിഞ്ഞ കൊമ്പൻ’ എന്ന വിളിപ്പേരുള്ള കാട്ടാനയാണിതെന്നാണ് വനപാലകരുടെ പ്രാഥമിക പരിശോധനയിൽ നിന്ന് ലഭിക്കുന്ന സൂചന.

കഴിഞ്ഞ ദിവസവും മൂന്നാർ മൗണ്ട് കാർമൽ പള്ളിക്ക് സമീപം ഈ കൊമ്പനെത്തിയിരുന്നു. മൂന്നാർ ടൗൺ കേന്ദ്രീകരിച്ച് കാട്ടാനയുടെ സാന്നിധ്യം തുടർച്ചയായി ഉണ്ടാകുന്നത് നാട്ടുകാരിലും വിനോദസഞ്ചാരികളിലും കടുത്ത ഭീതിയുണർത്തുന്നുണ്ട്. പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും ഇത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്. ജനവാസ മേഖലകളിൽ കാട്ടാനകളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ രാത്രികാലങ്ങളിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പും പൊലീസും മുന്നറിയിപ്പ് നൽകി.




















