തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ സ്വന്തം ക്രിയേറ്റീവ് ടീമിലൂടെ കൈയടി നേടുമ്പോഴും, ജനങ്ങളിലേക്കുള്ള സ്വാധീനവും സ്വീകാര്യതയും ഇനിയും വിപുലീകരിക്കാൻ സ്വകാര്യ ഏജൻസികളുടെ പ്രൊഫഷണൽ പിന്തുണ തേടാൻ കേരള പൊലീസ് ഒരുങ്ങുന്നു. നിലവിൽ ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായി 20 ലക്ഷത്തിലധികം (രണ്ട് മില്യൺ) ഫോളോവേഴ്സുള്ള കേരള പൊലീസിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ, വൻകിട കണ്ടന്റ് ക്രിയേറ്റർമാരെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലുള്ള സർഗ്ഗാത്മകവും വൈറലുമായ പോസ്റ്റുകളിലൂടെയാണ് ശ്രദ്ധേയമായത്. സമൂഹമാധ്യമങ്ങളിൽ ഇത്രയേറെ സ്വാധീനം ഉണ്ടായിരിക്കെത്തന്നെയാണ് കൂടുതൽ കൃത്യതയാർന്ന മീഡിയ സ്ട്രാറ്റജി, പൊതുജന ക്യാംപയിനുകൾ, നൂതന കണ്ടന്റ് നിർമ്മാണം എന്നിവയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കാൻ പൊലീസ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഇതിന്റെ ആദ്യപടിയായി യോഗ്യരായ ഏജന്‍സികളില്‍ നിന്ന് പൊലീസ് താല്‍പ്പര്യപത്രം ക്ഷണിച്ചു. ബ്രാന്‍ഡിങ്, പിആര്‍ എന്നിവയ്ക്കായി പൊലീസ് സ്വകാര്യ സ്ഥാപനങ്ങളുടെ സഹായം തേടുന്നത് ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. പൊലീസിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുന്നതിന് പുറമേ, ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്നാണ് പൊലീസ് പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് പബ്ലിക് ഔട്ട്‌റീച്ച് പ്രോഗ്രാം(ഐസിപിഒപി) പ്രകാരമാണ് പദ്ധതിക്ക് ധനസഹായം ലഭിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

‘കേന്ദ്ര സര്‍ക്കാര്‍ ഐസിപിഒപി പ്രകാരം ഫണ്ട് അനുവദിച്ചിട്ടുണ്ട്, ഇത് പദ്ധതിക്കായി വിനിയോഗിക്കും. ഇതൊരു വലിയ പദ്ധതിയാണ്, പൊലീസിന്റെ ഡിജിറ്റല്‍ സേവനങ്ങള്‍ സാധാരണക്കാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം,’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസിന്റെ ഓപ്പറേഷന്‍ തൂഫാന്‍ ക്യാംപയിന്‍ മികച്ച രീതിയില്‍ നടക്കുന്നതിനിടെ പുതിയ നീക്കം.



















