ന്യൂഡൽഹി: നിയമ വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് (BCI) നിയമപരമായ അധികാരമില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹൈദരാബാദിലെ നാൽസാർ (NALSAR) യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട്, അവിടുത്തെ 2026 ബാച്ചിലെ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടയാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ ശ്രമിച്ച സംഭവത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പങ്കെടുക്കുന്നതിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫാക്കല്‍റ്റി അംഗങ്ങള്‍ക്കുമെതിരെ അന്വേഷണം ആവശ്യപ്പെടുന്നതും നിയമവിരുദ്ധമാണെന്ന് കോടതി പറഞ്ഞു. നല്‍സാര്‍ യൂണിവേഴ്‌സിറ്റിയിലെ പൂര്‍വവിദ്യാര്‍ത്ഥികളായ മിഹിറ സൂദ്, അഭിഷേക് തിവാരി എന്നിവരാണ് ബാര്‍ കൗണ്‍സില്‍ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
വിദ്യാർത്ഥികളുടെ പെരുമാറ്റം നിയന്ത്രിക്കാനും അവർക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുമുള്ള പൂർണ്ണ അധികാരം അവർ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ സർവകലാശാലകൾക്കോ മാത്രമാണ്. 1961-ലെ അഡ്വക്കറ്റ്സ് ആക്ട് പ്രകാരം, ഒരു വിദ്യാർത്ഥി പഠനം പൂർത്തിയാക്കി അഭിഭാഷകനായി എൻറോൾ ചെയ്തതിന് ശേഷം മാത്രമേ അവരുടെ മേൽ ബിസിഐയ്ക്ക് അച്ചടക്ക നടപടിയെടുക്കാൻ അധികാരം ലഭിക്കുകയുള്ളൂ. വിദ്യാർത്ഥി ആയിരിക്കുമ്പോൾ അവരുടെ മേൽ യാതൊരു നിയന്ത്രണാധികാരവും ബിസിഐയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി.
വിദ്യാർത്ഥികൾക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എന്നാൽ അത് അതിരുകടന്ന സ്വാതന്ത്ര്യമാകരുതെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ നൽസാർ സര്‍വകലാശാലയുടെ ബിരുദദാനചടങ്ങില്‍ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എൻ റോള്‍മെന്റ് വിലക്കുമായി ബിസിഐ രംഗത്തു വന്നത്. നടപടി വിവാദമായതോടെ, നടപടി ബാർ കൗൺസിൽ പിൻവലിച്ചിരുന്നു. സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് ക്രൂരതയോട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിസ്സംഗത പുലർത്തിയെന്ന് ആരോപിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്.

















