ന്യൂയോര്‍ക്ക്: പരമ്പരാഗത ഭൂപടത്തിന് പകരം ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടം സ്ഥാപിക്കണമെന്ന് ഐക്യ രാഷ്ട്രസഭ പ്രമേയം. ആഫ്രിക്കന്‍ യൂണിയനുവേണ്ടി ടോഗോയാണ് പ്രമേയം ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചത്. ‘കറക്ട്‌റ് ദി മാപ്’ പ്രമേയം ഫ്രാന്‍സും യുകെയും ഉള്‍പ്പെടെ 164 രാജ്യങ്ങളുടെ പിന്തുണയോടെ പാസായി.

2018ലെ ‘ഈക്വല്‍ എര്‍ത്ത്’ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പ്രമേയം അംഗീകരിച്ചുകൊണ്ട് യുഎന്‍ ജനറല്‍ അസംബ്ലി 16-ാം നൂറ്റാണ്ടിലെ മെര്‍ക്കേറ്റര്‍ പ്രൊജക്ഷനെ ഔദ്യോഗികമായി പിന്‍വലിച്ചു. ഇന്ത്യയുള്‍പ്പടെ രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ യുഎസ് മാത്രമാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പ്രമേയം ‘അനാവശ്യമാണ്’ എന്നായിരുന്നു യുഎസ് പ്രതിനിധിയുടെ പക്ഷം. എസ്‌തോണിയ, ജോര്‍ജിയ, ലിത്വാനിയ, മോള്‍ഡോവ, സെര്‍ബിയ, യുക്രൈന്‍ എന്നീ രാജ്യങ്ങര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.
മെര്‍ക്കേറ്റര്‍ ഭൂപടം കാരണം ആഫ്രിക്കയ്ക്ക് വൈജ്ഞാനികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവും രാഷ്ട്രീയവും സാമൂഹിക-സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.
കടലിലൂടെയുള്ള സഞ്ചാരത്തിന് നാവികരെ സഹായിക്കുന്നതിനായി 1569-ല്‍ ഫ്ലെമിഷ് കാര്‍ട്ടോഗ്രാഫറായ ജെറാര്‍ഡസ് മെര്‍ക്കേറ്ററാണ് മെര്‍ക്കേറ്റര്‍ ഭൂപടം അവതരിപ്പിച്ചത്. ഏകദേശം അഞ്ച് നൂറ്റാണ്ടുകളായി ഇതാണ് ലോകം പിന്തുടര്‍ന്നിരുന്നത്. മെര്‍ക്കേറ്റര്‍ ഭൂപടത്തില്‍ ആഫ്രിക്കയ്ക്ക് ഗ്രീന്‍ലാന്‍ഡിന്റെ അതേ വലിപ്പമുള്ളതായിട്ടാണ് കാണിച്ചിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ആഫ്രിക്ക ഇതിലും 14 മടങ്ങ് വലുതാണ്. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള രാജ്യങ്ങളുടെ വികസന ആവശ്യങ്ങളും സാധ്യതകളും കുറയ്ക്കുന്നതിന് ഇത് കാരണമാകുമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ക്ലാസ്സ്റൂം പാഠ്യപദ്ധതികളിലും ദൈനംദിന സാങ്കേതികവിദ്യയിലും പുതിയ മാപ്പ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ മാപ്പില്‍ ആഫ്രിക്കന്‍ വന്‍കര വലുതാകുകയും യൂറോപ്പും വടക്കേ അമേരിക്കയും ചെറുതാകുകയും ചെയ്യും.



















