തൃശൂർ: മലയാളികളെ മിമിക്രി വേദികളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സിനിമയിലൂടെയും ഏറെ ചിരിപ്പിച്ചിട്ടുള്ള നടനാണ് കൊല്ലം സുധി. 2023 ജൂൺ അഞ്ചിന് തൃശൂർ കയ്പമംഗലത്തു വച്ചുണ്ടായ വാഹനാപകടത്തിൽ അദ്ദേഹം മരിച്ചെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് കേരളം കേട്ടത്. മൂന്ന് വർഷങ്ങൾക്കിപ്പുറവും അദ്ദേഹത്തിന്റെ വിയോഗം മലയാളികൾക്ക് വിശ്വസിക്കാനായിട്ടില്ല.

ഇപ്പോഴിതാ എട്ട് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ കയ്പമംഗലം ദേശീയപാത അപകടത്തിന് പിന്നാലെ കൊല്ലം സുധിയുടെ അപകട മരണവും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുകയാണ്. കൊല്ലം സുധിയുടെ ജീവൻ പൊലിഞ്ഞതും ഈ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് തന്നെയാണ്. ജൂൺ 5 പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു കൊല്ലം സുധിയുൾപ്പെടെയുള്ളവർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്.
വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകവേ അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുൻ സീറ്റിലായിരുന്നു കൊല്ലം സുധി ഇരുന്നത്. അപകടസമയത്ത് രണ്ട് എയർ ബാഗുകളും പുറത്തുവന്നെങ്കിലും നെഞ്ചിന്റെ ഭാഗം ഡാഷ് ബോർഡിലിടിച്ച് സുധിയുടെ വാരിയെല്ലുകൾ തകർന്നു.

രണ്ട് വാരിയെല്ല് ഒഴികെ എല്ലാം തകർന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. തലയിൽ ചെവിയുടെ പിൻഭാഗത്ത് ആഴത്തിലുള്ള മുറിവുണ്ടായിരുന്നെങ്കിലും, തകർന്ന വാരിയെല്ലുകൾ ആന്തരികാവയവങ്ങളിൽ തുളഞ്ഞുകയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായിരുന്നു. ഉല്ലാസ് അരൂര്‍ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടത്തില്‍ മിമിക്രി താരങ്ങളായ ബിനു അടിമാലി, മഹേഷ് എന്നിവർക്കും പരിക്കേറ്റിരുന്നു.

മിമിക്രിയിലൂടെ ബിഗ് സ്ക്രീനില്‍ എത്തിയ ആളാണ് കൊല്ലം സുധി. 2015 ല്‍ പുറത്തിറങ്ങിയ ‘കാന്താരി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന ചിത്രത്തിലെ സുധിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തമിഴ്നാട് രജിസ്ട്രേഷനുള്ള സെവൻ സീറ്റർ കാറാണ് അപകടത്തിൽപ്പെട്ടത്. ഗുരുവായൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തിയിട്ട ലോറിയിൽ ഇടിക്കുകയായിരുന്നു.


















