ടോക്യോ: ചൈനയുടെ വനിതാ ക്രിക്കറ്റ് ടീം ഏഷ്യൻ ഗെയിംസ് പോരാട്ടത്തിന്റെ ക്വാർട്ടറിൽ കളിക്കാതെ പുറത്ത്. ഒരു പന്ത് പോലും കളിക്കാൻ ഇറങ്ങാതെ ബംഗ്ലാദേശ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു. ഉയർന്ന അന്താരാഷ്ട്ര റാങ്കിങിന്റെ അടിസ്ഥാനത്തിലാണ് കളിക്കാതെ ബംഗ്ലാദേശ് സെമിയിലെത്തിയതും ചൈന പുറത്തായതും.

കനത്ത മഴയും പിന്നാലെ ഔട്ട്ഫീൽഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതും മത്സരം പൂർണമായി ഒഴിവാക്കണ്ട അവസ്ഥ സംജാതമാക്കി. ടോസ് പോലും ചെയ്യാതെയാണ് പോരാട്ടം അവസാനിപ്പിച്ചത്. ജപ്പാനിലെ ഐച്ചി പ്രവിശ്യയിലെ നിഷിൻ നഗരത്തിലുള്ള കരോജി സ്പോർട്സ് പാർക്കിലാണ് മത്സരം തീരുമാനിച്ചിരുന്നത്.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ക്വാർട്ടർ, സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളായാണ് നടത്തുന്നത്. ബംഗ്ലാദേശ് വനിതാ ടി20യിൽ പത്താം റാങ്കിലും ചൈന 36ാം റാങ്കിലുമാണ്. ഇതോടെയാണ് ഉയർന്ന റാങ്ക് ബംഗ്ലാദേശിനു സെമി ഉറപ്പാക്കിയത്.
ഈ മാസം 20നാണ് ഇന്ത്യ ആദ്യ പോരിനിറങ്ങുന്നത്. ക്വാർട്ടറിൽ ജപ്പാനാണ് എതിരാളികൾ. ഈ മത്സരം വിജയിക്കുന്നവരവാണ് സെമിയിൽ ബംഗ്ലാദേശിനെ നേരിടുക. 8 ടീമുകൾ മാത്രമാണ് ഗെയിംസിൽ ഇറങ്ങുന്നത്. നിലവിലെ ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് സ്വർണം ഇന്ത്യക്കാണ്.




















