ദുബൈ: വാഹനത്തിന്റെ ഗ്ലാസ് വൃത്തിയാക്കാൻ വൈകിയതിന് പമ്പ് ജീവനക്കാരനെ മർദിച്ച സംഭവത്തിൽ രണ്ട് പ്രതികളും കുറ്റക്കാരാണെന്ന് അൽ ഐൻ കോടതി. പ്രതികൾക്ക് പിഴയും രണ്ട് മാസത്തെ സാമൂഹിക സേവനവുമാണ് ശിക്ഷ. സംഭവം നടന്ന അതെ പെട്രോൾ പമ്പിൽ ആണ് ഇരുവരും സാമൂഹിക സേവനം ചെയ്യണ്ടതെന്നും കോടതി ഉത്തരവിൽ പറയുന്നു.

സംഭവ ദിവസം വാഹനത്തിന്റെ ഡ്രൈവർ പെട്രോൾ പമ്പ് ജീവനക്കാരനോട് വാഹനത്തിന്റെ വിൻഡ്‌ഷീൽഡ് വൃത്തിയാക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ പെട്രോൾ പമ്പിൽ തിരക്കായതിനാൽ അൽപ്പസമയം കാത്തിരിക്കണമെന്ന് ജീവനക്കാരൻ ആവശ്യപ്പെട്ടു. ഇതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഒടുവിൽ ജീവനക്കാരനെ പ്രതികൾ അതിക്രൂരമായി മർദിച്ചു.
സംഭവത്തിൽ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിക്കുകയും പ്രതികളെ പിടികൂടുകയും ചെയ്തു. കോടതിയിൽ കുറ്റം സമ്മതിച്ച പ്രതികൾക്ക് 50,000 ദിർഹം വീതം പിഴ ഈടാക്കി.

ഒപ്പം പെട്രോൾ പമ്പിൽ സാമൂഹിക സേവനം ചെയ്യാനും ഉത്തരവിടുക ആയിരുന്നു. ജോലി ചെയ്യുന്നതിനിടെ ജീവനക്കാരനെ ബലപ്രയോഗത്തിലൂടെയോ അക്രമത്തിലൂടെയോ ആക്രമിക്കുന്നതും തടയുന്നതും കുറ്റകരമാണെന്ന് കോടതി ഓർമ്മപ്പെടുത്തി.




















