ഓൺലൈൻ അവതാരകയെ അപമാനിച്ച സംഭവത്തിൽ ചലച്ചിത്ര താരം ശ്രീനാഥ് ഭാസിക്കെതിരെ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. നിർമ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അവതാരക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാഥ് ഭാസിയെ സംഘടന താത്കാലികമായി വിലക്കുകയായിരുന്നു. വിലക്കിനെതിരെ മമ്മൂട്ടിയടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ വിലക്കു നീക്കുന്ന കാര്യത്തിൽ പുനരാലോചനയില്ലെന്നായിരുന്നു സംഘടനയുടെ പക്ഷം. ഒടുവിൽ രണ്ടു മാസങ്ങൾക്കു ശേഷമാണ് വിലക്കു നീക്കാൻ സംഘടന തയ്യാറായത്.
കഴിഞ്ഞ സെപ്റ്റംബറിലാണ് അഭിമുഖത്തിനിടെ മോശമായി പെരുമാറിയെന്ന അവതാരകയുടെ പരാതിയിൽ ശ്രീനാഥ് ഭാസിയ്ക്കെതിരെ മരട് പോലീസ് കേസെടുത്തത്. അന്വേഷണം മുന്നോട്ടുകൊണ്ടുപോയെങ്കിലും
പിന്നീട് അവതാരക പരാതി പിൻവലിച്ചു. അതോടെ ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു. കേസ് പിൻവലിച്ചെങ്കിലും വിലക്കു തുടരുകയായിരുന്നു.

















