ആറ്റിങ്ങൽ: അമിത വേഗതയിൽ വന്ന വാഹനം ഇടിച്ച് യുവാവ് മരിച്ചു. മറ്റൊരു വാഹനത്തിലെ യാത്രക്കാരനും പരുക്ക്. ആലംകോട് ഹൈസ്കൂൾ ജംഗ്ഷന് സമീപം, ജാരിസ് (ദാറുൽ ബൈത്തിൽ)മൻസിലിൽ അഷ്റഫിൻ്റെ മകൻ ഷംസീർ (37) ആണ് മരിച്ചത്. ഇളമ്പ സുധാമന്ദിരത്തിൽ ഹൈമയുടെ മകൾ അനുപ(24), മാമം ജി.വി.ആർ.എം.യു.പി സ്കൂളിന് സമീപം കുന്നുംപുറത്ത് വീട്ടിൽ രാജേന്ദ്രൻ മകൻ അമ്പാടി(22) എന്നിവർക്കാണ് പരുക്കേറ്റത്.
മാമം സൺ ആഡിറ്റോറിയത്തിന് സമീപം എൻ.എച്ച് റോഡിൽ വച്ച് തിങ്കളാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. മാമം ഭാഗത്ത് നിന്നും ആറ്റിങ്ങൽ ഭാഗത്തേക്ക് അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ച് ആണ് റോഡ് ക്രോസ് ചെയ്യുകയായിരുന്ന ഷംസീറിന് പരുക്കേറ്റത്. തുടർന്ന് ഇതേ ബൈക്ക് അവനവഞ്ചേരി ഇളമ്പ സുധാമന്ദിരത്തിൽ ഹൈമയുടെ മകൾ അനുപയുടെ ഇരുചക്ര വാഹനത്തിലും ഇടിച്ചു. പരിക്ക് പറ്റിയ അനുപ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിൽ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച ഷംസീറിൻ്റെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന് കാരണമായ പൾസർ മോട്ടോർസൈക്കിൾ ഓടിച്ചു വന്ന അമ്പാടിക്ക് പരിക്കുപറ്റി മെഡിക്കൽ കോളജിൽ ചികിത്സയിൽ ആണ്. പൾസർ ബൈക്കിന്റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു. ആറ്റിങ്ങൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

















