ആലപ്പുഴ: ടിപ്പർ ലോറിയുടെ ഉയർത്തിവച്ച ഡംപ് ബോക്സ് അബദ്ധത്തിൽ താഴേക്കു വീണ് യുവാവ് മരിച്ചു. കാരാഴ്മ കൂടാത്തേത്ത് രവീന്ദ്രൻ പിള്ളയുടേയുടേയും രാധാമണിയുടേയും മകൻ ഉണ്ണികൃഷ്ണൻ (38) ആണ് മരിച്ചത്. കാരാഴ്മ ദേവീ ക്ഷേത്രത്തിലെ അൻപൊലി- അരീപ്പറ മഹോത്സവത്തിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്.
ക്ഷേത്രത്തിനു സമീപത്തെ പറമ്പിൽ ഡംപ് ബോക്സ് ഉയർത്തി നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയുടെ അടിയിൽ മഴ നനയാതിരിക്കാൻ കയറി നിന്നതായിരുന്നു ഉണ്ണിക്കൃഷ്ണൻ. ഇതിനിടെ അബദ്ധത്തിൽ ലിവറിൽ തട്ടി ഡംപ് ബോക്സ് താഴേക്കു പതിക്കുകയായിരുന്നുവെന്നാണ് വിവരം.
ഉടൻ തന്നെ പൊലീസും നാട്ടുകാരും ചേർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനാണ്. ഭാര്യ: അജിതാദേവി. മക്കൾ: അനുഷ്, ആരുഷ്.




















