കൊച്ചി: ഷോറൂമിലേക്ക് ഇറക്കുന്നതിനിടെ റേഞ്ച് റോവർ കാർ അപകടത്തിൽപ്പെട്ടത് മാനുഷിക പിഴവ് മൂലമെന്ന് മോട്ടോർ വാഹന വകുപ്പിന്‍റെ പ്രാഥമികാന്വേഷണ റിപ്പോർട്ട്. വാഹനത്തിന് സാങ്കേതിക തകരാർ ഇല്ലായിരുന്നെന്നും ട്രെയിലറിൽ നിന്ന് വാഹനമിറക്കിയ തൊഴിലാളിയുടെ പരിചയക്കുറവാണ് മരണത്തിന് ഇടയാക്കിയതെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വ്യക്തമാക്കി. സംഭവത്തിൽ തങ്ങൾക്ക് പിഴവൊന്നും പറ്റിയിട്ടില്ലെന്നാണ് വാഹനമിറക്കിയ സിഐടിയു യൂണിയൻ അംഗങ്ങളായ ചുമട്ടുതൊഴിലാളികൾ നിലപാടെടുത്തിരുന്നത്. ഇത് തള്ളുന്നതാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ.
ഷോറൂമിലേക്ക് എത്തിച്ചപ്പോൾ വാഹനത്തിന് സാങ്കേതിക തകരാർ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. കാർ പുറകോട്ട് ഇറക്കിയപ്പോൾ വാഹനത്തിന്‍റെ റൈഡിങ് മോഡ് മാറ്റേണ്ടതായിരുന്നു. അങ്ങനെ ചെയ്യാതെ ആക്സിലേറ്ററിൽ കാലമർത്തിയപ്പോൾ വാഹനം നിയന്ത്രണത്തിൽ നിന്നില്ല. ഇതോടെയാണ് പിന്നോട്ട് പാഞ്ഞു കയറി അപകടമുണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.
റേഞ്ച് റോവർ പോലൊരു വാഹനം ഇറക്കുന്നതിന് സാങ്കേതിക പരിജ്ഞാനം ഇല്ലാതെ പോയതാണ് അപകടകാരണമെന്നാണ് കണ്ടെത്തൽ. വാഹനമിറക്കിയ ഡ്രൈവർ അൻഷാദിന്‍റെ ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സിഐടിയുവിൽ അഫിലിയേറ്റ് ചെയ്ത എറണാകുളം ഡിസ്ട്രിക്ട് കാർ ഡ്രൈവേഴ്സ് യൂണിയനിൽപ്പെട്ടവരാണ് വാഹനമിറക്കിയത്.