തിരുവനന്തപുരം: വഴുതക്കാടുണ്ടായ അപകടത്തെത്തുടര്‍ന്ന് ഭയന്നുപോയെന്നും, അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും നടന്‍ മണിയന്‍പിള്ള രാജു. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ഒരു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ കാറില്‍ വന്നിടിക്കുകയായിരുന്നു. ഇന്നു രാവിലെ പൊലീസ് സ്റ്റേഷനിലെത്തി സംഭവം വിശദീകരിക്കുമെന്നും മണിയന്‍ പിള്ള രാജു അറിയിച്ചു.
സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. നടന്‍ മണിയന്‍ പിള്ള രാജു രാവിലെ 9.30 ന് പൊലീസ് സ്‌റ്റേഷനില്‍ ഹാജരാകും. കെഎല്‍ 01 സി ജെ 04 എന്ന കാറാണ് അപകടമുണ്ടാക്കിയത്. മണിയന്‍ പിള്ള രാജു തന്നെയാണ് കാര്‍ ഓടിച്ചതെന്നും, അപകടമുണ്ടാക്കിയ ശേഷം കാര്‍ നിര്‍ത്താതെ പോയെന്നും പൊലീസിന്റെ എഫ്‌ഐആറില്‍ പറയുന്നു.
തിരുവനന്തപുരം വഴുതക്കാട്ടെ ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി തന്നെ നടന്‍റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്.

















