തിരുവനന്തപുരം: മാറനല്ലൂരിൽ സിപിഐ നേതാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച കേസിലെ പ്രതി സജികുമാറിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗവും മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ സജി കുമാറിനെ മധുരയിലെ ലോഡ്ജിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം സഹകരണ ബാങ്കിലെ സാമ്പത്തിക തർക്കങ്ങളാണെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
സിപിഐ നേതാവ് ഭാസുരാംഗനെതിരെയും കുറിപ്പിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കണ്ടല ബാങ്ക് പ്രസിഡന്റ് ഭാസുരാംഗൻ ചതിച്ചെന്ന് ആത്മഹത്യ കുറിപ്പിൽ സജി പറയുന്നു. സിപിഐ പ്രാദേശിക പ്രശ്നങ്ങളും സാമ്പത്തിക ഇടപാടുകളും വ്യക്തമാക്കിയുളള ഡയറിക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ സുധീർഖാനെതിരെയും ഡയറിയിൽ പരാമർശമുണ്ട്. വെളളൂർക്കോണം സഹകരണസംഘത്തിൽ സുധീർഖാൻ സാമ്പത്തിക തിരിമറി നടത്തി. സുധീർഖാൻ വരുത്തിയ സാമ്പത്തിക ബാധ്യതയുടെ കണക്കും ഡയറിക്കുറിപ്പിലുണ്ട്.
ഞായറാഴ്ചയാണ് മാറനല്ലൂരിലെ വീട്ടിനുള്ളിൽ കയറി ഉറങ്ങി കിടക്കുകയായിരുന്ന സുധീർഖാന്‍റെ മുഖത്തേക്ക് സജികുമാർ ആസിഡൊഴിച്ചത്. മാറനല്ലൂരിലെ സിപിഐ ലോക്കൽ കമ്മറ്റി സെക്രട്ടറിയും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ് സുധീർഖാൻ. സാരമായി പൊള്ളലേറ്റ സുധീർ ഖാൻ അപകടനില തരണം ചെയ്തുവെങ്കിലും ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.


















