ഹൈദരാബാദ്: ഇന്ത്യയുടെ ആദ്യ സൗരദൗത്യം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നു. നാളെ വൈകീട്ട് 4 മണിയോടെ അന്തിമ ഭ്രമണപഥത്തിലേക്ക് കടക്കുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ഭ്രമണപഥത്തിലേക്ക് എത്തുന്നതോടെ സൂര്യനെക്കുറിച്ചുള്ള പ്രധാനപ്പെട്ട പല വിവരങ്ങളും പേടകം ശേഖരിക്കുമെന്ന് അധികൃതർ വിശദീകരിച്ചു.
കഴിഞ്ഞ സെപ്തംബർ രണ്ടിനാണ് ആദിത്യ എല്‍1 വിക്ഷേപിച്ചത്. 126 ദിവസത്തെ യാത്രക്കൊടുവിലാണ് ലക്ഷ്യസ്ഥാനത്തോട് അടുക്കുന്നത്. അടുത്ത അഞ്ച് വർഷത്തേക്ക് പേടകം ഈ ഭ്രമണപഥത്തിൽ തുടരും.
ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച പേലോഡുകളാണ് ആദിത്യയിലുള്ളത്. സൂര്യന്റെ ഏറ്റവും പുറത്തുള്ള പാളിയായ കൊറോണയെ പറ്റി പഠിക്കുക, ബഹിരാകാശ കാലാവസ്ഥ നിരീക്ഷിക്കുക, ഭൂമിയുടെ കാലാവസ്ഥയിലും ബഹിരാകാശ പരിതസ്ഥിതിയിലും സൂര്യന്റെ സ്വാധീനം മനസ്സിലാക്കുക, സൂര്യന്‍റെ കാന്തിക വലയത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുക തുടങ്ങിയവയാണ് ആദിത്യ എൽ1 ന്റെ പ്രധാന ലക്ഷ്യങ്ങൾ.

















