ഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള വിഷയങ്ങളിലെ ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയ നീക്കങ്ങൾക്കുമൊടുവിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവർ സഭയിലെത്തിയെങ്കിലും ചർച്ചകളൊന്നുമില്ലാതെ വന്ദേമാതരം ആലപിച്ച് സഭ പിരിയുകയായിരുന്നു.

നീറ്റ് വിഷയത്തിൽ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്ന് അമിത് ഷാ മുൻപ് അറിയിച്ചിരുന്നെങ്കിലും അവസാന ദിനം സഭയിൽ പ്രസ്താവനകളോ വിശദീകരണങ്ങളോ ഉണ്ടായില്ല. സഭയ്ക്കുള്ളിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ നേർക്കുനേർ വരികയും പുറത്ത് മകർ ദ്വാറിന് മുൻപിൽ പ്രതിപക്ഷം പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിന് പിന്നാലെ, ലോക്‌സഭാ സ്പീക്കർ ഓം ബിർളയുടെ ചേമ്പറിൽ സംഘടിപ്പിച്ച പരമ്പരാഗത ചായസംഗമം പ്രതിപക്ഷം ബഹിഷ്‌കരിച്ചു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാ പാർട്ടി നേതാക്കളും പങ്കെടുക്കുന്ന പതിവുചടങ്ങിൽ നിന്ന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടികളുടെ സഭാ നേതാക്കൾ വിട്ടുനിന്നു. അതേസമയം ഡിഎംകെ നേതാവ് കനിമൊഴി ചടങ്ങിൽ പങ്കെടുത്തു. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു തുടങ്ങിയ എൻ.ഡി.എ നേതാക്കളും പങ്കെടുത്തു . രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വധ്ര തുടങ്ങിയ പ്രമുഖ നേതാക്കളെ നേരിട്ട് ക്ഷണിച്ചിരുന്നെങ്കിലും പ്രതിപക്ഷം വിട്ടുനിന്നത് ഭരണ-പ്രതിപക്ഷ ബന്ധത്തിലെ വിള്ളലാണ് വ്യക്തമാക്കുന്നത്.



















