തിരുവനന്തപുരം നെടുമങ്ങാട് കുടുംബ കലഹത്തെ തുടർന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയശേഷം കിണറ്റിൽ ചാടിയ യുവതി മരിച്ചു. വെമ്പായം തേക്കട ചീരാണിക്കര കാരംകോട് നെയ്തോട് തടത്തരികത്തു വീട്ടിൽ സൗമ്യ (32) ആണ് മരിച്ചത്.
രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് സജിക്ക് ഗുരുതരമായി പരിക്കേറ്റു. സജി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവർ വാടകയ്ക്ക് താമസിക്കുന്ന ആനാട് വട്ടറത്തലയിലെ വീട്ടിൽവച്ചാണ് ചൊവ്വാഴ്ച സംഭവം.

സൗമ്യ തീകൊളുത്തിയതിനെ തുടർന്ന് തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് സജിക്കും പൊള്ളലേറ്റത്. പിന്നാലെ സൗമ്യ കിണറ്റിൽ ചാടുകയായിരുന്നു. തുടർന്ന് സജിയും കിണറ്റിൽ ചാടി. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ഇരുവരെയും കിണറ്റിൽനിന്ന് കരയ്ക്കെടുത്ത് ആശുപത്രിയിലെത്തിച്ചു.
ഗുരുതരമായി പൊള്ളലേറ്റ സൗമ്യ ചൊവ്വാഴ്ച രാത്രിയോടെ മരിച്ചു. സജിക്ക് 50 ശതമാനത്തിലേറെ പൊള്ളലേറ്റതിനു പുറമെ തലയ്ക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. മകൻ: ഇവാൻ.
സയന്റിഫിക്, ഫോറൻസിക് സംഘങ്ങൾ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ അതിജീവന പ്രയാസങ്ങളോ അനുഭവപ്പെടുമ്പോൾ സഹായം തേടാൻ മടിക്കരുത്. വിദഗ്ദ്ധരുടെ മാനസികാരോഗ്യ സഹായത്തിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:
ദിശ (DISHA – കേരള സർക്കാർ): 1056 / 0471 2552056
മൈത്രി (Maithri): 0484 2540530
ടെലി-മാനസ് (Tele-MANAS): 14416



















