വർക്കല: അനധികൃതമായും നിയമവിരുദ്ധമായും പ്രവർത്തിച്ച് റിസോർട്ടിൽ നിന്ന് നിരവധി ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കുപ്പികളും വിവിധയിനം ബാർ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. വർക്കല തിരുവമ്പാടി നോർത്ത് ക്ലിഫിൽ ഫംഗി ഹൗസ് റിസോർട്ടിൽ നിശാ പാർട്ടിയിൽ അനധികൃതമായി മദ്യം വിൽപ്പന ചെയ്ത 3 പേരും വർക്കല പോലീസിന്റെ പിടിയിലായി. ചെറുന്നിയൂർ വടശ്ശേരിക്കോണം പേഴുവിള വീട്ടിൽ റോഷിൻ (31), ചെമ്മരുതി തച്ചോട് പൈപ്പിൻമൂട് എൻഎസ് ഭവനിൽ ഗൗതം(25), കൊല്ലം കിളിക്കൊല്ലൂർ ഉളിയക്കോവിൽ കോതയത്ത് ക്ഷേത്രത്തിന് സമീപം കാഞ്ഞിക്കൽ കിഴക്കതിൽ വീട്ടിൽ സുമൻ(30) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

തിരുവമ്പാടി നോർത്ത് ക്ലിഫിൽ മുൻപ് പൂച്ചിനിലാല എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ”ഫംഗി ഹൗസ്” റിസോർട്ട് അധികൃതരാണ് “ഫ്രീഡം നൈറ്റ്” എന്ന പേരിൽ ഇന്റർനെറ്റ് വഴി മുൻകൂട്ടിബുക്ക് ചെയ്ത് എൻട്രി ഫീസ് വാങ്ങി സ്ത്രീകളടക്കമുളളവരെ പങ്കെടുപ്പിച്ച് അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന ചെയ്ത് നിശാ പാർട്ടി സംഘടിപ്പിച്ചത്. അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശമദ്യവും വിൽപ്പനയ്ക്കായി ഉപയോഗിച്ചിരുന്ന ബാർ ഉപകരണങ്ങളും പാർട്ടിക്കുപയോഗിച്ചിരുന്ന ആoപ്ലിഫയറുകളും ബോക്സുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. നിരോധിത ലഹരി വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെ വർക്കല ഡിവൈഎസ് പി നിയാസിനു കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വർക്കലപോലീസ് ഇൻസ്പെക്ടർ എസ്. സനോജിന്റെ നിർദ്ദേശാനുസരണം നടത്തിയ മിന്നൽപരിശോധനയിലാണ് അനധികൃതമായും നിയമവിരുദ്ധമായും പ്രവർത്തിച്ച് റിസോർട്ടിൽ നിന്ന് നിരവധി ഇന്ത്യൻ നിർമ്മിത വിദേശ മദ്യക്കുപ്പികളും വിവിധയിനം ബാർ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തത്. നിശാപാർട്ടിയിൽ പങ്കെടുത്തവരുടെ വിവരങ്ങൾ പോലീസ് അന്വേഷിക്കുമെന്നും ലഹരി വ്യാപനം കർശനമായി തടയാൻ മുഴുവൻ റിസോർട്ട്
നടത്തിപ്പുക്കാരുടെയും ജീവനക്കാരുടെയും ക്രിമിനൽ പശ്ചാത്തലം പരിശോധിക്കുമെന്നും വർക്കല ഐഎസ്എച്ച്ഒ സനോജ്.എസ് അറിയിച്ചു. പരിശോധനയിൽ സബ് ഇൻസ്പെക്ടർ രാഹുൽ പി.ആർ, അസ്സിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഷാനവാസ്, അസ്സിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ലിജോ ടോം ജോസ്, എസ്. സി. പി.ഒ മാരായ സതീശൻ, ഷിജു, സുരജ, ജിഹാനിൽ, സി. പി.ഒ മാരായ പ്രശാന്തകുമാരൻ, ശ്രീജിത്ത്, ജസീൻ, ആഷംസ്, വിഷ്ണു, എസ്പിഒ മാരായ അഖിൽ, അനൂപ് എന്നിവർ പങ്കെടുത്തു. 3 പ്രതികളെയും കോടതി റിമാന്റ് ചെയ്തു. സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട റിസോർട്ട് നടത്തിപ്പുക്കാരും സംഘാടകരും അടക്കം 4 പേർക്കെതിരെയും പോലീസ് അബ്കാരി നിയമപ്രകാരം കേസ്സെടുത്തു.


















