വർക്കല പാപനാശത്ത് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ആറംഗ സംഘം വർക്കല പോലീസിന്റെ പിടിയിലായി. വർക്കല പനയറ കല്ലുമൂട്ടിൽ വിജയൻ കുറുപ്പ് മകൻ ഹണി, സുഹൃത്ത് മനു എന്നിവരെയാണ് തിങ്കളാഴ്ച വൈകുന്നേരം വർക്കല പാപനാശത്ത് നിൽക്കുന്ന അവസരത്തിൽ ആറംഗസംഘം മൃഗീയമായി മർദ്ദിച്ച് അവശരാക്കിയത്.
മർദ്ദനത്തിൽ ഇരുവരുടെയും കൈകൾ ഒടിയുകയും ഹണിയുടെ തലയിൽ മാരകമായി മുറിവേൽക്കുകയും ചെയ്തു. ചെറുന്നിയൂർ ശാസ്താംനട പണയിൽ വീട്ടിൽ അൽ അമീൻ, വർക്കല രാമന്തളി കുന്നുവിള വീട്ടിൽ സജാർ, ചിലക്കൂർ അൻസിയ മന്സിലിൽ റഖീബ്, കണ്ണുമ്പ് ചാലുവിള പുതുവൽ പുത്തൻ വീട്ടിൽ യാസർ, രാമന്തളി അജീന മന്സിലിൽ ആഷിക്, വർക്കല പുന്നമൂട് കുന്നവിള വീട്ടിൽ ആര്യൻ എന്നിവരെ വർക്കല ഡിവൈഎസ്പി സി ജെ മാർട്ടിന്റെ നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ സലിം, എസ് സി പി ഒ ബിനു, ശ്രീദേവി, സിപിഒമാരായ പ്രശാന്ത് കുമാരൻ, ഷജീർ എന്നിവർ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

















