അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട ഇന്ത്യയുടെ കാത്തരിപ്പിന് ഒടുവിൽ വിരാമം. ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്സിൽ ചരിത്രമെഴുതി ഇന്ത്യയുടെ ബാഡ്മിന്റൺ ഡബിൾസ് സഖ്യം സാത്വിക് സായ്രാജ് റാൻകിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം. പുരുഷ ഡബിൾസിൽ സ്വർണം സ്വന്തമാക്കിയാണ് ഇന്ത്യൻ സഖ്യം അഭിമാനമായത്. ഫൈനലിൽ മലേഷ്യയുടെ ഓങ് യു സിൻ- ടിയോ ഇ യി സഖ്യത്തെയാണ് ഇന്ത്യൻ സംഘം വീഴ്ത്തിയത്.
58 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടൂർണമെന്റിലെ ഇന്ത്യയുടെ സ്വർണ നേട്ടം. 1965ൽ പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ദിനേഷ് ഖന്നയാണ് അവസാനമായി ഏഷ്യൻ ചാമ്പൻഷിപ്പ്സിൽ സ്വർണം നേടിയത്. ഡബിൾസിലും നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള മികച്ച പ്രകടനമാണിത്. 1971 ദീപു ഘോഷ്- രാമൻ ഘോഷ് സഖ്യം വെങ്കലം നേടിയതാണ് ഇതുവരെയുള്ള മികച്ച പ്രകടനം. ആദ്യ സെറ്റ് നഷ്ടമായ ശേഷം ഉജ്ജ്വലമായി തിരിച്ചു കയറിയാണ് ഇന്ത്യൻ സഖ്യത്തിന്റെ സുവർണ നേട്ടം. ആദ്യ സെറ്റ് 16-21 എന്ന സ്കോറിനാണ് ഇന്ത്യൻ സഖ്യം അടിയറവ് വച്ചത്. എന്നാൽ പിന്നീടുള്ള രണ്ട് സെറ്റുകളിൽ 21-17, 21-19 എന്ന സ്കോറിന് തുടരെ രണ്ട് സെറ്റുകൾ പിടിച്ചെടുത്താണ് സാത്വിക്- ചിരാഗ് സഖ്യം മുന്നേറിയത്.

















