ആറ്റിങ്ങൽ: മാസങ്ങളായി അവനവഞ്ചേരി കിളിത്തട്ടുമുക്ക് ജംഗ്ഷനിൽ പൈപ്പ് പൊട്ടി ഒഴുകിയിട്ടും ആറ്റിങ്ങൽ വാട്ടർ അതോറിറ്റി നടപടി കൈകൊള്ളുന്നില്ല. വേനൽകാലം അടുക്കുന്നതോടെ നഗരസഭ പ്രദേശത്തു മിക്ക ഇടങ്ങളിലും കുടിവെള്ള പ്രശ്നം രൂക്ഷമാകുമ്പോഴാണ് ദിവസേന ആയിരക്കണക്കിന് ലിറ്റർ വെള്ളം പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകി പാഴായി പോകുന്നത്. പൈപ്പ് പൊട്ടി റോഡിൽ ഗർത്തം രൂപപ്പെട്ടപ്പോൾ നാട്ടുകാർ പാറക്കല്ലുകൾ കൊണ്ട് കുഴിയടച്ചു.

എന്നാൽ രാത്രിയും പകലും കുഴിയിലൂടെ കുടിവെള്ളം ഒഴുകിപോകുന്നതിനു കുറവൊന്നുമില്ല. നാട്ടുകാർ നിരവധി തവണ വാട്ടർ അതോറിറ്റിയിലും,ആറ്റിങ്ങൽ നഗര സഭയിലും വിവരം അറിയിച്ചെങ്കിലും സ്ഥലത്തു വന്നു നോക്കുവാൻ പോലും ഉദ്യോഗസ്ഥർ കൂട്ടാക്കിയിട്ടില്ല. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്റെ വാർഡിലെ റോഡിലാണ് ഈ അവസ്ഥ.
ജംഗ്ഷനിലെ വളവിൽ പൈപ്പ് പൊട്ടി ഒഴുകുന്നതുമൂലം ഇതുവഴി ഇരു ചക്ര വാഹന യാത്രക്കാർക്കും, കാൽനടക്കാർക്കും, സ്കൂളിൽ പോകുന്ന കുട്ടികൾക്കും നടക്കുവാൻ കഴിയാത്ത സാഹചര്യമാണ്. രാത്രി കാലങ്ങളിൽ പൈപ്പ്പൊട്ടിയ കുഴിയിൽ വീണു ഇരു ചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്. എത്രയുംവേഗം പൈപ്പിന്റെ അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

















