ഡോ.എൻ.ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരത്തിൻ്റെ 2024-ലെ വിജയിയെ പ്രഖ്യാപിച്ചു. തിരുവനന്തപുരം സ്വദേശിനി ഡോ.ജെ.അജിതകുമാരിയാണ് പുരസ്കാരത്തിനർഹയായത്. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടിയിൽ നിന്നും 2023-ൽ ‘വൈശ്വീകരൻ കേ ഔർ കീ ഫിന്ദ് ഔർ മലയാളം കഹാനിയോം കാ തൂലനാത്മക് അദ്ധ്യയൻ’ എന്ന വിഷയത്തിൽ ഹിന്ദി സാഹിത്യത്തിൽ ആണ് ഡോക്ടറേറ്റ് നേടിയത്. ആഗോളവൽക്കരണ കാലഘട്ടത്തിൽ ഹിന്ദി മലയാളം ചെറുകഥകളിൽ പരാമർശിക്കപ്പെടുന്ന സാമൂഹിക-സാംസ്കാരിക- മാധ്യമ രംഗത്തുള്ള താരതമ്യ പഠനമാണ് ഈ ഗവേഷണത്തിന്റെ അന്തസത്ത.
പരേതനായ പത്മശ്രീ ഡോ.എൻ.ചന്ദ്രശേഖരൻ നായരുടെ 102-ാം ജന്മദിനമായ ഡിസംബർ 21ന് കേരള ഹിന്ദി സാഹിത്യ അക്കാദമിയുടെ 44-ാം വാർഷിക സമ്മേളനത്തിൽ തിരുവനന്തപുരം സ്റ്റാച്ചുവിലുള്ള മന്നം മെമ്മോറിയൽ ഹാളിൽ വച്ചു നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്കാരം നൽകും. അക്കാദമി രൂപീകരിച്ച സ്വതന്ത്ര വിദഗ്ദ്ധ സമിതിയാണ് മികച്ച ഗവേഷണ വിജയിയെ തെരഞ്ഞെടുത്തത്. ഹിന്ദി ഗവേഷണ പ്രബന്ധത്തിന് കേരളത്തിൽ നിന്നും നൽകുന്ന ഏറ്റവും വലിയ പുരസ്കാരം ആണിത്.
“ഡോ. എൻ. ചന്ദ്രശേഖരൻ നായർ ഹിന്ദി ഗവേഷണ പുരസ്കാരം” കേരളത്തിലെ സർവ്വകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ഡിഗ്രി നൽകപ്പെട്ട ഏറ്റവും മികച്ച ഹിന്ദി ഗവേഷണ പ്രബന്ധത്തിന് പത്മശ്രീ ഡോക്ടർ എൻ.ചന്ദ്രശേഖരൻ നായർ (സ്ഥാപകൻ & മുൻ ചെയർമാൻ, കേരള ഹിന്ദി സാഹിത്യ അക്കാദമി) 2018-ൽ ഏർപ്പെടുത്തിയിട്ടുള്ളതാണ്. 2010 മുതൽ വർഷംതോറും 50, 000 രൂപയും സ്തുതിഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഈ
പുരസ്കാരം.


















