വയനാട്ടിലെ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട് പോയ മുണ്ടക്കൈയിലേക്കുള്ള ബെയിലി പാലം നിർമാണം പുരോഗമിക്കുന്നു. കരസേനയുടെ മദ്രാസ് എൻജിനീയറിംഗ് ഗ്രൂപ്പാണ് പാലം നിർമിക്കുന്നത്. പാലം നിർമാണത്തിനായുള്ള സാമഗ്രികൾ ബംഗളൂരുവിൽ നിന്നാണ് എത്തിച്ചത്. വിമാന മാർഗവും കരമാർഗവുമാണ് ഇവ എത്തിച്ചത്. മുണ്ടക്കൈയിലേക്ക് ഹിറ്റാച്ചി അടക്കമുള്ള യന്ത്രങ്ങൾ എത്തിക്കാൻ ബെയിലി പാലം ആവശ്യമാണ്. 85 അടി നീളമുള്ള പാലമാണ് നിർമിക്കുക. മഴ മാറി നിൽക്കുന്നത് ആശ്വാസം നൽകുന്നുണ്ടെന്നും പുഴയിലെ ഒഴുക്ക് കുറയുമെന്നാണ് പ്രതീക്ഷയെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു.
അതേസമയം ഉരുൾപൊട്ടലിൽ മരണസംഖ്യ 157 ആയി ഉയർന്നു. മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാദൗത്യം തുടരുകയാണ്. രാവിലെ ആറ് മണിയോടെ തന്നെ മേഖലയിൽ രക്ഷാദൗത്യം ആരംഭിച്ചിരുന്നു. നാല് സംഘങ്ങളായാണ് രക്ഷാദൗത്യം പുരോഗമിക്കുന്നത്.

















