തുടര്‍ പരാജയങ്ങള്‍ തളർത്തിയ കരിയറില്‍ സമാനതകളില്ലാത്ത തിരിച്ചുവരവ് കുറിച്ച് നിവിന്‍ പോളി. സര്‍വ്വം മായയിലൂടെ ആദ്യമായി നൂറ് കോടി ക്ലബ്ബിലെത്തിയ നിവിന്‍ പോളി ഇപ്പോഴിതാ ബെത്‌ലേഹം കുടുംബ യൂണിറ്റിലൂടേയും ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിക്കുകയാണ്. നിവിന്‍ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ചിത്രമായി മാറിയിരിക്കുകയാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രം ഇതുവരെ നേടിയത് 203 കോടിയാണ്.

മലയാളത്തില്‍ 200 കോടി ക്ലബ്ബില്‍ ഇടം നേടുന്ന ഏഴാമത്തെ ചിത്രമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ്, എമ്പുരാന്‍, ലോക, വാഴ 2, ദൃശ്യം 3 എന്നിവയാണ് 200 കോടി നേടിയത്. ഗിരീഷ് എഡിയുടെ രണ്ടാമത്തെ നൂറ് കോടി ചിത്രമായി നേരത്തെ തന്നെ മാറിയ ബെത്‌ലഹേം അദ്ദേഹത്തിന്റെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രമെന്ന നേട്ടമാണിപ്പോള്‍ സ്വന്തമാക്കുന്നത്. അതേസമയം മമിത ബൈജുവിന്റെ തുടര്‍ച്ചയായ മൂന്നാമത്തെ 200 കോടി ചിത്രമാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ്.
മമിതയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ അഞ്ച് സിനിമകളും മൂന്നക്കം പിന്നിട്ടവയാണ്. ഇതില്‍ തമിഴില്‍ ഇറങ്ങിയ ജന നായകനും വിശ്വനാഥ് ആന്‍ഡ് സണ്‍സും 200 കോടിയ്ക്ക് മുകളില്‍ നേടിയിരുന്നു. പിന്നാലെ മലയാളത്തിലേക്ക് തിരികെ വന്ന് ഇവിടേയും 200 കോടിയെന്ന മാന്ത്രിക സഖ്യയിലെത്തിയിരിക്കുകയാണ് മമിത ബൈജു. കരിയറില്‍ സമാനതകളില്ലാത്ത ഉയരത്തിലേക്കാണ് മമിത ബൈജു എന്ന താരം കുതിക്കുന്നത്.
അതേസമയം അതിവേഗം 200 കോടി ക്ലബ്ബിലെത്തുന്ന മലയാളം സിനിമകളില്‍ ലോകയുടെ റെക്കോര്‍ഡാണ് ബെത്‌ലേഹം കുടുംബ യൂണിറ്റ് വെട്ടിയിരിക്കുന്നത്. ലോക 13 ദിവസം കൊണ്ട് നേടിയ 200 കോടി, ബെത്‌ലഹേം നേടിയത് 11 ദിവസം കൊണ്ടാണ്. അഞ്ച് ദിവസം കൊണ്ട് 200 കോടി നേടിയ എമ്പുരാന്‍ ആണ് പട്ടികയില്‍ ഒന്നാമത്. രണ്ടാമതുള്ളതും മോഹന്‍ലാല്‍ ചിത്രമാണ്. ഒമ്പത് ദിവസം കൊണ്ട് 200 കോടി നേടിയ ദൃശ്യം 3 ആണിത്.

നിലവില്‍ ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ യാത്ര ഇന്‍ഡസ്ട്രി ഹിറ്റ് എന്ന സൂചന നല്‍കുന്നതാണ്. ഗീരീഷ് എഡി ഒരുക്കിയ, ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച ചിത്രത്തിന് ഇപ്പോഴും വലിയ തിരക്കാണ് തിയേറ്ററുകളില്‍ അനുഭവപ്പെടുന്നത്. ചിത്രത്തിന്റെ തമിഴ്-തെലുങ്ക് പതിപ്പുകള്‍ സെപ്റ്റംബര്‍ നാലിന് തിയേറ്ററുകളിലെത്തും. സെപ്റ്റംബര്‍ 3ന് എത്തുന്ന ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയിം മാത്രമാണ് ബെത്‌ലഹേമിന് മുന്നിലുള്ള വെല്ലുവിളി. എന്തായാലും, കണ്ടറിയാം ബോക്‌സ് ഓഫീസിന് എന്ത് സംഭവിക്കുമെന്ന്.



















