തിരുവനന്തപുരം: ഗുരുതരമായി പൊള്ളലേറ്റ രോഗിയെ അത്യാഹിത വിഭാഗത്തിനു മുന്നിൽ ഇറക്കിവിട്ട ആംബുലൻസ് ഡ്രൈവർക്കെതിരെ ആർ എം ഒ പൊലീസിൽ പരാതി നൽകിയെന്ന് മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ അറിയിച്ചു. കുടുംബ വഴക്കിനെ തുടർന്ന് പൂജപ്പുരയിൽ തീ കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കരകുളം സ്വദേശി ബൈജുവിനെയാണ് മദ്യലഹരിയിലായിരുന്ന ആംബുലൻസ് ഡ്രൈവർ, മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ശേഷം വാഹനത്തിൽ നിന്ന് ഇറക്കി നടത്തിക്കൊണ്ടു പോകാൻ ശ്രമിച്ചത്.
രോഗിയ്ക്ക് പൊള്ളലേറ്റതാണെന്ന വിവരം ആശുപത്രിയിൽ അറിയിച്ചതും ഇല്ല. തുടർന്ന് രോഗിയെ കണ്ട ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റൻ്റർമാർ ഉടൻ സ്റ്റെറിലൈസ് ചെയ്ത വശങ്ങളിൽ റെയിൽ പിടിപ്പിച്ച ചെയ്ത പ്രത്യേക ട്രോളി എടുക്കുന്നതിന് അകത്തേക്ക് പോയ സമയത്ത്, പ്രസ്തുത ആംബുലൻസിന്റെ ഡ്രൈവർമാർ മദ്യലഹരിയിൽ രോഗിയെ പുറത്തിറക്കി നടത്തിച്ചു കൊണ്ടുവരാൻ ശ്രമിച്ചു.
ഇതിനിടയിൽ രോഗി അത്യാഹിത വിഭാഗത്തിന് മുന്നിൽ തളർന്നു വീഴുകയായിരുന്നു.
ആശുപത്രി ആർഎംഒ സി സി ടി വി പരിശോധിച്ച് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ രണ്ടു മിനിട്ടിനുള്ളിൽ ട്രോളി കൊണ്ടുവന്ന് രോഗിയെ ഡോക്ടറുടെ അടുത്തെത്തിക്കുന്നത് വ്യക്തമാകുകയും ചെയ്തു. സാധാരണ ഗതിയിൽ ആംബുലൻസിലെ ട്രോളിയിൽ തന്നെ രോഗിയെ ഇറക്കി അകത്തേക്ക് എത്തിക്കാവുന്നതാണ്. എല്ലാ ആംബുലൻസിലും ബെൽറ്റ് പിടിപ്പിച്ച ട്രോളി ഉണ്ടായിരിക്കും.
അതല്ലെങ്കിൽ ട്രോളി എത്തിച്ചതിനുശേഷം മാത്രമേ ഗുരുതരാവസ്ഥയിലുള്ള രോഗിയെ ആംബുലൻസിൽ നിന്നും ഇറക്കാൻ പാടുള്ളൂ എന്നിരിക്കെ അത്യാസന്ന നിലയുള്ള രോഗിയെ നടത്തിച്ചു കൊണ്ടുപോകാൻ മദ്യലഹരിയുള്ള ഡ്രൈവർ ശ്രമിച്ചതാണ് പ്രശ്നം സൃഷ്ടിച്ചത്. മദ്യലഹരിയിൽ ആയിരുന്ന ആംബുലൻസ് ഡ്രൈവർ ഇതിനിടയിൽ മറ്റൊരു ആംബുലൻസ് മാറി എടുത്തുകൊണ്ടു പോവുകയും അത്യാഹിത വിഭാഗത്തിനു മുന്നിലെ ഡിവൈഡറിൽ ഇടിച്ച് അപകടമുണ്ടാക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു. 90 ശതമാനത്തിലധികം പൊള്ളലേറ്റ രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ബേൺസ് ഐസിയുവിലേയ്ക്ക് മാറ്റി. വസ്തുത ഇതായിരിക്കെയാണ് രോഗി തറയിൽ കിടക്കുന്ന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തി ആശുപത്രിയ്ക്കെതിരെ വ്യാജപ്രചരണം അഴിച്ചു വിടുന്നതെന്ന് സൂപ്രണ്ട് അറിയിച്ചു.

















