കല്ലമ്പലം: ഞെക്കാട് കേന്ദ്രീകരിച്ച് പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണമെന്ന് സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഞെക്കാട് വെട്ടിമൺകോണം മേഖലയിലുള്ളവർ ഒറ്റൂര് വില്ലേജ് ഓഫീസിൽ എത്തണമെങ്കിൽ നിരവധി ബസ്സുകൾ കയറിയിറങ്ങണം. കാരണം ഒറ്റൂർ വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് മണമ്പൂരിനടുത്താണ്. നിലവിൽ ഞെക്കാട്, വെട്ടിമൺകോണം മേഖല പകുതി ഒറ്റൂർ വില്ലേജിന് കീഴിലും പകുതി ചെമ്മരുതി വില്ലേജിന് കീഴിലുമാണ്.
ചെമ്മരുതി വില്ലേജ് ഓഫീസിൽ എത്തണമെങ്കിലും ഇതേ അവസ്ഥയാണ് തദ്ദേശവാസികൾ നേരിടുന്നത്. രണ്ട് ബസ്സുകൾ കയറിയാൽ മാത്രമേ ചെമ്മരതി വില്ലേജ് ഓഫീസിൽ എത്തിച്ചേരുവാൻ കഴിയൂ. ഈ അവസ്ഥ ഒഴിവാക്കുവാൻ ഞെക്കാട് കേന്ദ്രമാക്കി പുതിയ വില്ലേജ് ഓഫീസ് അനുവദിക്കണമെന്നാണ് സി.പി.ഐ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.
സി.പി.ഐ ഒറ്റൂർ ലോക്കൽ സമ്മേളനം ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി സി.എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ.മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. വി.ശശി എം.എൽ.എ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അഡ്വ.എം.മുഹ്സിൻ, കല്ലമ്പലം ഗോപാലകൃഷ്ണക്കുറുപ്പ്, കെ.ആർ.അനിൽ ദത്ത്, പി.എസ്.ആൻ്റസ്, മുകുന്ദൻ ബാബു എന്നിവർ പ്രസംഗിച്ചു. സമ്മേളനം സെക്രട്ടറിയായി ഒറ്റൂർ സുലിയെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി മോഹനൻ നായരെയും തെരഞ്ഞെടുത്തു.



















