തിരുവനന്തപുരം: അതിര്‍ത്തിത്തര്‍ക്കത്തിനിടെ റബ്ബർ കമ്പ് കൊണ്ട് അയല്‍വാസിയുടെ കുത്തേറ്റ സ്ത്രീ മരിച്ചു. അതിയന്നൂര്‍ കരിക്കകം പുത്തന്‍വീട്ടില്‍ വിജയകുമാരിയാണ് മരിച്ചത്. ആക്രമണത്തെ തുടര്‍ന്ന് വിജയകുമാരിയുടെ സംസാരശേഷി നഷ്ടമായിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ അയല്‍വാസി കമുകിന്‍കോട്, ഒറ്റപ്ലാവിള വീട്ടില്‍ അനീഷ്(28), ഇയാളുടെ ബന്ധു അരങ്കമുകള്‍, കോട്ടുകാലക്കുഴി മേലെവീട്ടില്‍ നിഖില്‍(21) എന്നിവര്‍ റിമാന്‍ഡിലാണ്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. അടുത്തിടെ വിജയകുമാരിയുടെ തൊട്ടടുത്ത സ്ഥലം അനീഷ് വാങ്ങിയിരുന്നു. ഈ വസ്തുവിന്റെ അതിര്‍ത്തി സംബന്ധിച്ച് ഇരുവരും തര്‍ക്കമുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയോടെ സ്ഥലത്തെത്തിയ അനീഷും നിഖിലും വീടിനു മുന്നില്‍ തുണി കഴുകിക്കൊണ്ടിരിക്കുകയായിരുന്ന വിജയകുമാരിയുടെ വീഡിയോ മൊബൈലില്‍ പകര്‍ത്തി. ഇതു ചോദ്യംചെയ്യുന്നതിനിടെ അനീഷ്, വീട്ടുമുറ്റത്തു കിടന്ന റബ്ബര്‍ കമ്പെടുത്ത് വിജയകുമാരിയുടെ കഴുത്തില്‍ കുത്തുകയായിരുന്നു. കുത്തേറ്റ വിജയകുമാരി താഴെവീണതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

വീട്ടിലുണ്ടായിരുന്ന മകള്‍ ശിവകല നിലവിളിച്ച് ആളുകളെ കൂട്ടുകയും തുടര്‍ന്ന് അമ്മയുടെ കഴുത്തില്‍ കുത്തിക്കയറിയ കമ്പ് വലിച്ചൂരിയതിനു ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിവരം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.


















