കൊല്ലം: കുന്നിടിച്ചതിനെ തുടർന്ന് വീടിന് മുൻപിൽ ഉണ്ടായ 20 അടി താഴ്ചയിലേക്ക് വീണ് ഗൃഹനാഥൻ മരിച്ചു. നിലമേൽ ബംഗ്ലാംകുന്ന് തുളസികൃഷ്ണ വിലാസത്തിൽ വിമുക്ത ഭടനായ രാജൻ (64) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണു മരിച്ചനിലയിൽ കണ്ടത്.
രണ്ടുമാസം മുൻപ് രാജന്റെ വസ്തുവിന്റെ ഒരുഭാഗം അഞ്ചൽ സ്വദേശിക്ക് വിറ്റിരുന്നു. തുടർന്ന് ഇയാള് ഇവിടെ ഉണ്ടായിരുന്ന കുന്നിടിച്ചതോടെ രാജന്റെ വീട് ഉയരത്തിലായി. വീടിനു മുന്നിൽ സംരക്ഷണ ഭിത്തി കെട്ടിയിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി വീടിനു മുന്നിൽ നിന്നു രാജൻ താഴ്ചയിൽ വീണതാകാമെന്നാണ് സംശയിക്കുന്നത്.

വീട്ടിൽ രാജൻ തനിച്ചായിരുന്നു. രാവിലെ ഇതുവഴി കടന്നുപോയ വിദ്യാർഥികളാണ് ആരോ കിടക്കുന്നത് കണ്ടത്. പരിസരത്തുള്ളവർ എത്തിയപ്പോൾ രാജൻ മരിച്ച നിലയിലായിരുന്നു. പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി. കുന്നിടിച്ചവരുടെ അനാസ്ഥയാണ് മരണത്തിന് ഇടയാക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. കുന്നിടിച്ചതിനു ശേഷം വീടിനു മുന്നിൽ സംരക്ഷണ ഭിത്തി കെട്ടി നൽകാമെന്നു വസ്തു വാങ്ങിയവർ ഉറപ്പു നൽകിയിരുന്നെന്നും എന്നാൽ യഥാസമയം സംരക്ഷണ ഭിത്തി നിർമാണം നടത്തിയില്ലെന്നും ഇവർ ആരോപിക്കുന്നു.


















