ചെന്നൈ: പ്രശസ്ത സംവിധായകൻ കെ.എസ് സേതുമാധവൻ(90) അന്തരിച്ചു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. ദേശീയ സംസ്ഥാന പുരസ്കാരങ്ങൾ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവൻ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകൾ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടൻ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു.
1931-ൽ സുബ്രഹ്മണ്യൻ-ലക്ഷ്മി ദമ്പതികളുടെ മകനായി പാലക്കാട്ടാണ് സേതുമാധവന്റെ ജനനം. പാലക്കാട് വിക്ടോറിയ കോളേജിൽ നിന്ന് ബയോളജിയിൽ ബിരുദമെടുത്ത സേതുമാധവൻ കെ.രാംനാഥിന്റെ അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് പ്രമുഖ സംവിധായകരായ എൽ.വി.പ്രസാദ്, എ.എസ്.എ. സ്വാമി, സുന്ദർ റാവു തുടങ്ങി നിരവധി സംവിധായകരുടെയൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചു. കമൽഹാസൻ ബാലതാരമായ ‘കണ്ണും കരളും’ ആണ് ആദ്യ ചിത്രം.
ഓടയില്‍ നിന്ന്, അടിമകള്‍, അച്ഛനും ബാപ്പയും, അരനാഴിക നേരം, കരകാണാക്കടല്‍, പണി തീരാത്ത വീട്, ചട്ടക്കാരി, ഓപ്പോള്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഒട്ടേറെ തവണ ദേശീയ ചലച്ചിത്ര പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടിയിട്ടുണ്ട്.


















