ഡൽഹി: ഇന്ധന പമ്പുകളിൽ വിതരണം ചെയ്യുന്ന പെട്രോളിൽ എത്ര ശതമാനം എഥനോൾ ചേർത്തിട്ടുണ്ടെന്ന വിവരം പമ്പുകളിലെ നോസിലുകളിലും ബില്ലുകളിലും നിർബന്ധമായും രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസ് എംഎം സുന്ദരേഷ്, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. വിഷയത്തിൽ പരാതിയുണ്ടെങ്കിൽ ഹർജിക്കാരനായ അഡ്വക്കേറ്റ് എൻ.കെ. ഗോസ്വാമിക്ക് ബന്ധപ്പെട്ട ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്ന് കോടതി വ്യക്തമാക്കി.
വാങ്ങുന്ന ഇന്ധനത്തിൽ എന്തൊക്കെ അടങ്ങിയിട്ടുണ്ടെന്ന് അറിയാനുള്ള അവകാശം രാജ്യത്തെ ഓരോ ഉപഭോക്താവിനുമുണ്ടെന്ന് ഹർജിക്കാരൻ വാദിച്ചു. ഇന്ധനം അടിച്ച ശേഷം നൽകുന്ന രസീതുകളിൽ എവിടെയും എഥനോളിന്റെ അനുപാതം രേഖപ്പെടുത്തുന്നില്ലെന്നും ഇത് പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര സർക്കാരിൽ നിന്ന് ഇതിൽ വ്യക്തമായ ഉറപ്പ് വേണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
പഴയ വാഹനങ്ങൾക്ക് ഉയർന്ന തോതിലുള്ള എഥനോൾ ഇന്ധനം ദോഷകരമാകുന്നതിനാൽ, ഓരോ വാഹന മോഡലിനും അനുയോജ്യമായ എഥനോൾ മിശ്രിതം കണ്ടെത്താൻ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്ന ഡാറ്റാബേസ് തയ്യാറാക്കണമെന്നും, വിവിധ മന്ത്രാലയങ്ങളുടെയും വിദഗ്ദ്ധരുടെയും സമിതി രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ഹർജിയെ ശക്തമായി എതിർത്തു. ഹർജിക്കാരൻ കേന്ദ്ര സർക്കാരിനെ തനിക്ക് മുന്നിൽ ഉത്തരവാദിയാക്കാൻ ശ്രമിക്കുകയാണെന്നും, ഇതൊരു ‘പ്രോക്സി ഹർജി’യാണെന്നും അദ്ദേഹം വാദിച്ചു. സമാനമായ ഒരു ഹർജി കഴിഞ്ഞ വർഷം സുപ്രീം കോടതി തള്ളിക്കളഞ്ഞ കാര്യവും അറ്റോർണി ജനറൽ ഓർമ്മിപ്പിച്ചു.
തുടർന്ന് ഹർജി പരിഗണിക്കാൻ വിസമ്മതിച്ച ബെഞ്ച്, ഉചിതമായ നിയമനടപടികൾക്കായി ഹൈക്കോടതിയെ സമീപിക്കാൻ അനുമതി നൽകി കേസ് അവസാനിപ്പിക്കുകയായിരുന്നു.





















