പട്ന: ബിഹാറിലെ സിവാൻ ജില്ലയിൽ വ്യാജ മദ്യം കുടിച്ച് മൂന്ന് മരണം. ആറ് പേരുടെ നില ഗുരുതരമാണ്. ഇവർ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ജില്ല മജിസ്ട്രേറ്റ് അമിത് കുമാർ സർദാർ ആശുപത്രിയിലെത്തി സംഭവത്തെ കൂറിച്ച് വിശദാംശങ്ങൾ തേടി. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം അറിയിച്ചു. വ്യാജ മദ്യം വിറ്റതിന് കേസുമായി ബന്ധപ്പെട്ട് 10 പേരെ അറസ്റ്റ് ചെയ്തതായി അദ്ദേഹം അറിയിച്ചു.

സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതരോ ഭരണകൂടമോ പ്രതികരിക്കാൻ തയ്യാറായിട്ടില്ല. സമാന രീതീയിൽ മുൻപ് ഉണ്ടായ മദ്യ ദുരന്തത്തെ തുടർന്ന് കടുത്ത നിയമനടപടികൾ നടപ്പിലാക്കിയെങ്കിലും ബീഹാർ ഭരണകൂടത്തിൽ നിന്നും വീണ്ടും വീഴ്ചയുണ്ടായിരിക്കുകയാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ബിഹാറിലെ ഛപ്ര ജില്ലയിൽ അനധികൃത മദ്യം കഴിച്ച് 70 പേർ മരണമടഞ്ഞിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐടി മദ്യക്കടത്തുകാരനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ഇയാളുടെ പക്കൽ നിന്ന് 2.17 ലക്ഷം രൂപ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ വിഷ മദ്യ ദുരന്തത്തിൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കൂമാറിന്റെ വാക്കുകൾ വിവാദമായിരുന്നു.

















