ആറ്റിങ്ങൽ: ഇന്ന് ഉച്ചയ്ക്ക് ആറ്റിങ്ങൽ കെ എസ് ആർ ടി സി സ്റ്റാൻഡിന് സമീപം ഉണക്ക പുല്ലിനും ചപ്പുചവറുകൾക്കും തീ പിടിച്ചതാണ് ജീവനക്കാരെയും നാട്ടുകാരെയും പരിഭ്രാന്തിയിൽ ആഴ്ത്തിയത്. ഉപയോഗശൂന്യമായ നിരവധി ബസ്സുകൾ കൂട്ടിയിട്ടിരുന്ന സ്ഥലത്തിനോട് ചേർന്നാണ് തീപിടുത്തം ഉണ്ടായത്. ഉടൻതന്നെ ആറ്റിങ്ങൽ ഫയർ സ്റ്റേഷനിൽ നിന്നും രണ്ടു യൂണിറ്റ് ഫയർ എൻജിൻ സംഭവസ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കി. ആറ്റിങ്ങൽ സ്റ്റേഷൻ ഓഫീസർ ജിഷാദ്. ജെ യുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ മനോഹരൻ പിള്ള, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ ഹരീഷ്, ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ നോബിൾ കുമാർ മോഹൻകുമാർ, വിഷ്ണു, ഉണ്ണികൃഷ്ണൻ, സതീശൻ, ശ്രീരാഗ്, രതീഷ്, അനൂപ്, അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഗ്യാരേജിന് സമീപം ഉണക്ക പുല്ലുകൾ ധാരാളമായി വളർന്നുനിൽക്കുന്നതും, ചപ്പുചവറുകളും പാഴ് വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്നതും തീപിടുത്തം സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് സ്റ്റേഷൻ ഓഫീസർ അഭിപ്രായപ്പെട്ടു. കൂട്ടിയിട്ടിരുന്ന ബസ്സുകളിലേക്ക് തീ പടർന്നു പിടിച്ചിരുന്നെങ്കിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.


















