തിരുവനന്തപുരത്തെ കൂട്ട ആത്മഹത്യക്ക് പിന്നില്‍ പലിശ കുരുക്ക്. പലപ്പോഴായി പലിശക്കെടുത്ത 12 ലക്ഷം രൂപയുടെ കടം പെരുകി 60 ലക്ഷം രൂപയുടെ ബാധ്യതയായി തീര്‍ന്നതോടെയാണ് കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കല്‍ കാര്‍ത്തികയില്‍ പി.രമേശ് (50), ഭാര്യ ജി.സുലജ കുമാരി (48), മകള്‍ ആര് എസ് രേഷ്മ (23) എന്നിവര്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്.
ദുബായില്‍ ഡ്രൈവറായിരുന്ന രമേശന് കഴിഞ്ഞ ദിവസമാണ് തിരികെ വന്നത്. സുലജ സ്വകാര്യ സ്കൂളില്‍ ആയയായിരുന്നു. പലിശക്കുരുക്ക് താങ്ങാനാവാതെ ദമ്പതികളും യുവതിയായ മകളും വീടിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കി. കഠിനംകുളം പടിഞ്ഞാറ്റുമുക്ക് ചിറയ്ക്കല്‍ കാര്‍ത്തികയില്‍ പി.രമേശ്, ഭാര്യ ജി.സുലജ കുമാരി (48), മകള്‍ ആര്.എസ്.രേഷ്മ (23) എന്നിവരാണ് കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. പ്രവാസിയായ രമേശ് വ്യാഴാഴ്ച രാവിലെയാണ് ദുബായില്‍ നിന്നെത്തിയത്. സുലജ സ്വകാര്യ സ്കൂളില്‍ ആയയായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുലജയുടെ പിതാവ് സുരേന്ദ്രന് കടം വാങ്ങി തുടങ്ങിയതോടെയാണ് കുടുംബത്തിന്റെ ദുരവസ്ഥ ആരംഭിക്കുന്നത്. വിദേശത്തു പോകാന്‍ വേണ്ടിയായിരുന്നു വര്‍ഷങ്ങള്‍ക്കു മുമ്പ് സുരേന്ദ്രന് പണം പലിശയ്ക്കെടുത്തത്.

തിരികെ വന്നശേഷം പതിനേഴേമുക്കാല്‍ സെന്റ് വസ്തു വാങ്ങി വീട് പണിതു. ഇതടക്കം ആകെ 12 ലക്ഷം രൂപയായിരുന്നു ബാധ്യത. വീട് സ്ത്രീധനമായി നല്കിയപ്പോള് കടവും സുലജയുടെ തോളിലായി. ബാദ്ധ്യതയെപ്പറ്റി രമേശിന് അറിയില്ലായിരുന്നു. ഇതിനിടയില്‍ കടം തീര്‍ക്കാനായി സുലജ വീണ്ടും കടംവാങ്ങി തുടങ്ങി. 22 പേര്‍ക്കാണ് പണം നല്കാനുണ്ടായിരുന്നത്. ദുബായില്‍ ഡ്രൈവറായിരുന്ന രമേശ് ഏഴ് വര്‍ഷം മുമ്പ് അവധിക്ക് വന്നപ്പോള്‍ പലിശക്കാര്‍ വീട്ടിലെത്തി ബഹളം വച്ചു. തുടര്‍ന്ന് ഏറെക്കാലം രമേശും സുലജയും പിണക്കത്തിലായിരുന്നു. പിന്നീട് രമേശും കടം വാങ്ങി.
ഒരാള്‍ക്ക് മാസം 46,000 രൂപ പലിശ കൊടുത്തിരുന്നു. കിടപ്പാടം വിറ്റ് കടം തീര്‍ക്കാനായി ശ്രമം. പണവുമായി സ്ഥലം വിടുമെന്ന് ആരോപിച്ച് കടം കൊടുത്ത ചിലര്‍ കേസ് കൊടുത്തതോടെ വില്പന നടന്നില്ല. ലോണെടുക്കാനുള്ള ശ്രമവും വിജയിച്ചില്ല. ആര്‍ക്കൊക്കെ പണം കൊടുക്കാനുണ്ടെന്ന്മകന്‍ രോഹിത്തിന്റെ മുറിയിലെ മേശപ്പുറത്ത് എഴുതിവച്ചശേഷമാണ് ജീവനൊടുക്കിയത്. തോന്നയ്ക്കല്‍ എ.ജെ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയും ചെണ്ട കലാകാരനുമായ ഇളയ മകന് രോഹിത്ത് തമിഴ്നാട്ടില്‍ ചെണ്ടമേളത്തിന് പോയതിനാല്‍ വീട്ടിലുണ്ടായിരുന്നില്ല. രേഷ്മ സര്‍ക്കാര്‍ ജോലി കിട്ടുമെന്ന പ്രതീക്ഷയില്‍ പി എസ് സി കോച്ചിംഗിനും പോകുന്നുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട അയല്‍ക്കാരാണ് തീ ആളുന്നത് കണ്ടത്. വീട് അകത്തു നിന്നു പൂട്ടിയിരുന്നു. തൊട്ടടുത്ത മുറിയില്‍ ഉണ്ടായിരുന്ന സുലജകുമാരിയുടെ മാതാപിതാക്കളായ സുരേന്ദ്രനും സുജാതയും ഉണര്‍ന്നു. അയല്‍ക്കാര്‍ കിടപ്പുമുറിയുടെ വാതില്‍ ചവിട്ടിതുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വാതിലില്‍ അലമാര ചേര്‍ത്തുവച്ചിരുന്നു. തീ പടര്‍ന്ന് വാതില്‍ ഇളകിയതോടെയാണ് അകത്തു കയറാനായത്. രമേശന്റെ മൃതദേഹം ചുവരിനോട് ചേര്‍ന്നും സുലജയുടെയും രേഷ്മയുടെയും മൃതദേഹങ്ങള്‍ കട്ടിലിലുമായിരുന്നു.

















