കാസർകോട്: ഷവർമ കഴിച്ച് വിഷബാധയേറ്റ് പ്ലസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ബസ് സ്റ്റാൻഡ് പരിസരത്തെ ഐഡിയല്‍ ഫുഡ്‌പോയിന്റ് എന്ന സ്ഥാപനത്തിൽ ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ്, സ്ഥാപനം നടത്തിപ്പുകാരൻ ഉള്ളാളിലെ അനസ് എന്നിവരെ അറസ്റ്റ് ചെയ്‌തു. കടയുടമ വിദേശത്താണെന്ന് പൊലീസ് പറഞ്ഞു. മനപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. കരിവെള്ളൂർ പെരളം പൊതുവിതരണ കേന്ദ്രത്തിനു സമീപം പരേതനായ ചന്ത്രോത്ത് നാരായണന്റെയും ഇ.വി.പ്രസന്നയുടെയും ഏക മകൾ ഇ.വി.ദേവനന്ദയാണ് മരിച്ചത്.

ദേവനന്ദയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് 12.30ന് എ.വി.സ്മാരക സ്‌കൂളിലും തുടര്‍ന്ന് പെരളം ഇഎംഎസ് മന്ദിരത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ഉച്ചയ്ക്കുശേഷം വെള്ളൂരില്‍. മൃതദേഹം കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളജിലാണുള്ളത്.
ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചു പോന്നിരുന്നത്. ജനുവരിയിൽ ഇവർ ലൈസൻസിനായി അപേക്ഷ നൽകിയിരുന്നെങ്കിലും വെബ്സൈറ്റിൽ അപേക്ഷ നിരസിച്ചുവെന്നാണ് നിലവിൽ കാണിക്കുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലൈസൻസിനുള്ള അപേക്ഷ അപൂർണമാണെങ്കിൽ 30 ദിവസത്തിനകം പിഴവുകൾ തിരുത്തി സമർപ്പിക്കണമെന്നാണ് ചട്ടം. എന്നാൽ കടയുടമ അങ്ങനെ ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ലൈസൻസിനായി നൽകിയ അപേക്ഷയാണ് കടയിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.


















