തിരുവനന്തപുരം: വിഴിഞ്ഞം ഉച്ചക്കടയിൽ ജ്വല്ലറി ഉടമയെ ബൈക്ക് കൊണ്ടിടിച്ചിട്ട് 20 പവൻ സ്വർണ്ണാഭരണങ്ങളും നാല് ലക്ഷത്തോളം രൂപയും കവർന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ് ജുവലറി ഉടമയുടെ ഇടത് കൈയക്ക് പരിക്കേറ്റു. ഉച്ചക്കട-ചപ്പാത്ത് റോഡിൽ വട്ടവിള ജങ്ഷനിൽ സുകൃതാ ഫൈനാൻസ് ഉടമ കോട്ടുകാൽ ഉദിനിന്നവിള പുത്തൻ വീട്ടിൽ പദ്മകുമാറാണ് (60) കവർച്ചക്കിരയായത്. കൈയിലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗാണ് ബൈക്കിലെത്തിയ കവർച്ചാസംഘം തട്ടിയെടുത്തത്.
ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ബാങ്ക് പൂട്ടി പോകുന്നതിന് തൊട്ടുമുമ്പ് രണ്ടു ബൈക്കുകളിലായി യുവാക്കൾ കടന്നുപോയിരുന്നതായും ഇവർക്ക് തൊട്ടുമുമ്പിലായി റോഡരികത്ത് ചുവന്ന നിറത്തിലുളള കാറുമുണ്ടായിരുന്നതായും പൊലീസിനോട് പദ്മകുമാർ പറഞ്ഞു. വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന് തൊട്ടുമുമ്പ് ബൈക്കുകളിലൊന്ന് പദ്മകുമാറിന്റെ നേർക്ക് ഓടിച്ചെത്തി ഇടിച്ചിട്ടു. തറയിൽ വീണ പദ്മകുമാറിന്റെ പക്കലുണ്ടായിരുന്ന ആഭരണവും പണവുമടങ്ങിയ ബാഗ് ബൈക്കിലെത്തിയവർ തട്ടിയെടുത്ത് കടന്നുകളഞ്ഞു. ഈ സമയത്ത് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറും മറ്റൊരു ബൈക്കും വേഗത്തിൽ സ്ഥലം വിട്ടതായും ഇവർ വിഴിഞ്ഞം പൊലീസിന് മൊഴി നൽകി. പരിസരത്തെ റോഡുകളിലെയും വീടുകളിലെയും സിസിടിവി പരിശോധിച്ചു വരുന്നതായും കേസെടുത്ത് അന്വേഷണമാരംഭിച്ചതായും വിഴിഞ്ഞം പൊലീസ് പറഞ്ഞു.


















