ഒറ്റപ്പാലം: രണ്ടുപേരിൽ നിന്നായി 93 പവൻ സ്വർണവും ഒമ്പത് ലക്ഷം രൂപയും തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ വനിതാ എഎസ്ഐ അറസ്റ്റിൽ. മലപ്പുറം വളാഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ ആര്യശ്രീ(47)യെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. മലപ്പുറം തവനൂര്‍ സ്വദേശിയാണ് ആര്യശ്രീ. ഇവരുടെ സുഹൃത്തായ പഴയന്നൂര്‍ സ്വദേശിനിയില്‍നിന്ന് 93 പവന്‍ സ്വർണാഭരണവും ഒന്നരലക്ഷം രൂപയും ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപയും വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
2017ലാണ് പരാതിക്കടിസ്ഥാനമായ ആദ്യ സംഭവം. 93 പവന്‍ തന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞ് മൂന്ന് ലക്ഷം രൂപ ലാഭവും ആഭരണവും നൽകാമെന്ന് ആര്യശ്രീ സുഹൃത്തായ പഴയന്നൂർ സ്വദേശിക്ക് ഉറപ്പ് നൽകി സ്വർണാഭരണം കൈക്കലാക്കി.
പിന്നീട് മൂന്ന് തവണയായി ഒന്നരലക്ഷം രൂപയും കൈക്കലാക്കി. എന്നാൽ പണവും ആഭരണവും കിട്ടാതായതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചത്. തുടർന്ന് രണ്ടുവര്‍ഷം മുമ്പ് ഒറ്റപ്പാലം സ്വദേശിയില്‍നിന്ന് ഏഴരലക്ഷം രൂപ വാങ്ങിയെന്ന പരാതിയും ലഭിച്ചു. തുടർന്നു നടന്ന അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
















