തൃശൂർ: ഗുരുവായൂർ ഇടത്തരികത്ത് കാവ് ഭഗവതിക്ക് ദേവസ്വം താലപ്പൊലി വെള്ളിയാഴ്ച. അന്നേ ദിവസം ക്ഷേത്രത്തിൽ രാവിലെ 11.30 മുതൽ ദർശന സൗകര്യം ഉണ്ടാകില്ല.
ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയാണ് ഇടത്തരികത്ത് കാവ് ഭഗവതി. ഉച്ചയ്ക്ക് പുറത്തേയ്ക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണ് രാവിലെ ദർശന നിയന്ത്രണം. വിവാഹം, ചോറൂൺ, തുലാഭാരം ,മറ്റുവഴിപാടുകൾ എന്നിവയും പകൽ 11.30 നു ശേഷം നടത്താൻ കഴിയില്ല. ക്ഷേത്രാചാര ചടങ്ങുകൾക്ക് ശേഷം വൈകീട്ട് 4.30 ന് ദർശന സൗകര്യം തുടരുമെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
രാവിലെ 11.30 നു നട അടച്ചാൽ ഭഗവതിയുടെ പുറപ്പാട് ചടങ്ങുകൾ തുടങ്ങും. ഉച്ചയ്ക്ക് 12ന് സർവ്വാഭരണ വിഭൂഷയായി ഭഗവതി കാവിറങ്ങും. പിന്നെ ഭക്തർക്കിടയിലാണ് ഭഗവതി. മൂന്നരയോടെ പറകൾ ഏറ്റുവാങ്ങി ഭഗവതി മഞ്ഞളിൽ ആറാടും. ഭക്തിസാന്ദ്രമാർന്ന നിമിഷങ്ങൾക്കാകും പിന്നീട് സാക്ഷിയാകുകയെന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
ഭക്തർക്ക് ഭഗവതിക്ക് പറ വഴിപാട് നേരാം. പറ നിരക്കുകൾ ചുവടെ:
1. നെൽപ്പറ-Rs.300/
2. അരിപ്പറ-Rs.600/
3. പൂപ്പറ-Rs.800/
4. മലർപ്പറ-Rs.300/
5. കുങ്കുമപ്പറ-Rs.2,700/
6. അവിൽപ്പറ-Rs.700/
7. മഞ്ഞൾപ്പറ-Rs.4,500/
താലപ്പൊലി ദിവസം ഭക്തർക്ക് പറ വെക്കുന്നതിന് ദേവസ്വം സൗകര്യം ഏർപ്പെടുത്തും.
ഇടത്തരികത്ത് കാവ് ഭഗവതി
ഗുരുവായൂർ ക്ഷേത്ര തട്ടകം കാത്തു പരിപാലിക്കുന്ന ഗ്രാമദേവതയാണ് ഇടത്തരികത്ത് കാവ് ഭഗവതി. ഗുരുവായൂരപ്പന്റെ ഇടത് വശം അരികിലായി ഇരിക്കുന്നതിനാലാണ് ഇടത്തരികത്ത് കാവ് ഭഗവതി എന്ന് വിളിക്കുന്നത്. ഗുരുവായൂരപ്പന് അധിവസിക്കുവാൻ ഇടം നൽകി ഭഗവതി ഇടത്തേ അരികത്തേക്കും മഹാദേവൻ മമ്മിയൂരേക്കും മാറിക്കൊടുത്തു എന്നാണ് ഐതിഹ്യം. ശാന്ത ഭാവമുള്ള ഭദ്രകാളിയായി മേൽക്കൂരയില്ലാത്ത ശ്രീകോവിലിൽ വൃക്ഷച്ചുവട്ടിൽ കാവെന്ന സങ്കല്പത്തിലാണ് ഭഗവതി ഇവിടെ ഇരിക്കുന്നത്.

















