ഇഡിയുടെ സമൻസ് ആറാം തവണയെന്ന് കിഫ്ബി സിഇഒ; ഭയക്കുന്നതെന്തിനെന്ന ചോദ്യവുമായി ഹൈക്കോടതി

Jan 25, 2024

seena

കൊച്ചി: മസാല ബോണ്ട് കേസിൽ കിഫ്ബിക്ക് വിമർശനുമായി ഹൈക്കോടതി. ഇഡി സമൻസിനെ എല്ലാവരും ഭയക്കുന്നത് എന്തിനാണെന്നും സമൻസിനെ അനുസരിക്കാത്തത് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ കഴിയില്ല. അന്വേഷണം തടയാൻ കഴിയില്ല, അന്വേഷണത്തിന് വേണ്ട രേഖകൾ സമർപ്പിക്കാൻ കിഫ്ബിക്ക് ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

സമൻസിന് കിഫ്ബി മറുപടി നൽകണം. അല്ലാതെ ഒരേ കാര്യങ്ങൾ ആവർത്തിക്കരുതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആറാം തവണയാണ് തനിക്ക് ഇഡിയുടെ സമൻസ് ലഭിക്കുന്നതെന്ന് കിഫ്ബി സിഇഒ കെ.എം.എബ്രഹാം വ്യക്തമാക്കി.

ഇത് പീഡനമാണ്, അക്കാര്യമാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്‌ബി സിഇഒ കോടതിയിൽ വ്യക്തമാക്കി. എന്നാൽ പ്രാഥമികാന്വേഷണത്തിനു വേണ്ടിയാണ് ഇഡി രേഖകൾ ആവശ്യപ്പെടുന്നതെന്ന് കോടതി പറഞ്ഞു. ഇഡിയുടെ സത്യവാങ്മൂലത്തിൽ മറുപടി നൽകാൻ കിഫ്ബി സമയം തേടി. അന്വേഷണം ഒരു ഘട്ടത്തിലും തടസ്സപ്പെടുത്തില്ലെന്നും കിഫ്ബി കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം ഒന്നിലേക്ക് മാറ്റി.

ഇതിനിടെ ഇഡി കഴിഞ്ഞദിവസം പുറത്തുവിട്ടത് രഹസ്യരേഖയല്ലെന്നും മസാല ബോണ്ട്‌ നിയമപരമാണെന്നും വാദിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ഒരു വർഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് ഇഡി കണ്ടെത്തിയതെന്നും തോമസ് ഐസക് ചോദിച്ചു. ഭയപ്പെടുത്താനുള്ള അന്വേഷണം മാത്രമാണ് നടന്നത്. നിയമപരമായി നേരിടും. കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണ് ഇഡി നടപടിയെന്നും തോമസ് ഐസക് പറയുന്നു.

cake tower new
LATEST NEWS