തിരുപ്പതി: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി തടാകത്തിൽ തള്ളിയ സോഫ്റ്റ്‌വെയർ എൻജിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. തിരുപ്പതി വെങ്കട്ടപ്പുരം കോളനിയിൽ താമസിക്കുന്ന വേണുഗോപാൽ ആണ് പിടിയിലായത്. അകന്നു കഴിയുകയായിരുന്ന ഭാര്യയെ അനുനയത്തിൽ കൂട്ടി കൊണ്ടുവന്നു അടിച്ചു കൊന്നതിനു ശേഷം ഇയാൾ ഹൈദരാബാദിലേക്കു രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ജനുവരി അഞ്ചാം തീയതിയാണ് കൊലപാതകം നടന്നത്.
ചെന്നൈയിലെ ഐടി സ്ഥാപനത്തിൽ സോഫ്റ്റ്‌വയർ എൻജിനീയറാണ് വേണുഗോപാൽ. ഒരുവർഷം മുമ്പാണ് എൻജിനീയറായ പത്മയെ വേണുഗോപാൽ വിവാഹം കഴിച്ചത്. വൈകാതെ ഇരുവരും തമ്മിൽ വഴക്ക് തുടങ്ങി. സ്വന്തം വീട്ടിലേക്കു മടങ്ങിയ പത്മ വേണുഗോപാലിനെതിരെ ഗാർഹിക പീഡനത്തിനു കേസ് നൽകുകയും ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ ഇടപടലിൽ ഇരുവരും ഒന്നിച്ചു ജീവിക്കാൻ തുടങ്ങിയെങ്കിലും ആറു മാസം മുൻപ് വീണ്ടും പ്രശ്നമുണ്ടായതോടെ പത്മ സ്വന്തം വീട്ടിലേക്കു മടങ്ങി. ജനുവരി 5നു ഭാര്യ വീട്ടിലെത്തിയ വേണുഗോപാൽ മേലിൽ പ്രശ്നങ്ങൾ ഉണ്ടാകില്ലെന്നും ഒന്നിച്ചു ജീവിക്കാൻ കൂടെ വരണം എന്നും ആവശ്യപ്പെട്ടു. പത്മയുടെ മാതാപിതാക്കളെ കൂടി പറഞ്ഞു പറ്റിക്കുന്നതിൽ ഇയാൾ വിജയിക്കുകയും ചെയ്‌തു.
തുടർന്ന് ഭാര്യയുമായി തിരുപ്പതി വെങ്കട്ടാപുരം കോളനിയിലെ വീട്ടിലേക്കു മടങ്ങി. വീട്ടിലെത്തിയ വേണുഗോപാൽ ഭാര്യയെ വടികൊണ്ട് ക്രൂരമായി ആക്രമിച്ചു. അടിയേറ്റ പത്മ തൽക്ഷണം മരിച്ചു വീണു. മരണം ഉറപ്പായതോടെ ബാഗിൽ കുത്തി നിറച്ച മൃതദേഹം കാറിൽ കൊണ്ടുപോയി സമീപത്തെ തടാകത്തിൽ തള്ളി. തുടർന്ന് വേണുഗോപാലിന് ഹൈദരാബാദിൽ ജോലി കിട്ടിയെന്നും കുടുംബസമേതം അങ്ങോട്ടു പോകുന്നുവെന്നും കാണിച്ചു പത്മയുടെ ഫോണിൽ നിന്നു മാതാപിതാക്കൾക്ക് സന്ദേശം അയച്ചു. നിരന്തരം സന്ദേശം അയയ്ക്കുന്ന മകൾ ഫോൺ വിളിച്ചിട്ട് എടുക്കാതായതോടെ സംശയം തോന്നിയ പത്മയുടെ മാതാപിതാക്കൾ കഴിഞ്ഞ ദിവസം പൊലീസിനെ സമീപിക്കുകയായിരുന്നു. തിരുപ്പതി പൊലീസ് ഹൈദരാബാദിൽ എത്തി തിരച്ചിൽ നടത്തിയെങ്കിലും പത്മയെ കണ്ടെത്താൻ കഴിഞ്ഞില്ല.
തുടർന്ന് വേണുഗോപാലിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം പുറത്തറിഞ്ഞത്. ഇയാൾ നൽകിയ വിവരം അനുസരിച്ച് വെങ്കട്ടാപുരം താടാകത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി തിരുപ്പതി എഎസ്‌പി മുരളി കൃഷ്ണ അറിയിച്ചു. സംഭവത്തില്‍ വേണുഗോപാലിന്റെ മാതാപിതാക്കള്‍ക്കും സുഹൃത്തിനും പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. വേണുഗോപാലിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും കേസിൽ പ്രതി ചേർത്തേക്കും. പത്മയെ ബന്ധുക്കളുടെ സാന്നിധ്യത്തിൽ അടിച്ചു കൊലപ്പെടുത്തിയതെന്നു വേണുഗോപാൽ മൊഴി നൽകിയിരുന്നു.


















