അയ്യനെ വണങ്ങി തിരുവാതിരയാടി കുഞ്ഞ് മാളികപ്പുറങ്ങൾ

Jan 2, 2024

seena

ആറ്റിങ്ങൽ: പതിനാല് കുഞ്ഞ് മാളികപ്പുറങ്ങൾ ഉടുത്തൊരുങ്ങി ആടയാഭരണങ്ങളും പൂക്കളും ചൂടി തിരുവാതിര ചുവട് വയ്ക്കാൻ ശബരീശന് മുന്നിലെത്തി. 2017 മുതൽ തിരുവനന്തപുരം വെഞ്ഞാറമൂട് ജീവകല കലാസാംസ്കാരിക മണ്ഡലത്തിലെ നർത്തകിമാർ അർച്ചനയായി ശബരിമലയിൽ തിരുവാതിര അവതരിപ്പിച്ച് വരികയാണ്. പുതുവർഷ പുലരിയിൽ മകരവിളക്ക് ഉത്സവത്തിന്റെ ലഹരിയിൽ സന്നിധാനത്ത് മറ്റൊരുത്സവ പ്രതീതിയായിരുന്നു നർത്തകിമാർ ഒരുക്കിയത്.

ഗണപതിസ്തുതിയോടെ തുടങ്ങി തിരുവാതിര പദങ്ങൾ ചൊല്ലി ശ്രീകൃഷ്ണ ഭക്തിഗാനത്തിന് കോൽക്കളി കളിച്ചും കുട്ടികൾ ഏവരുടെയും മനം കവർന്നു. 5 തിരുവാതിരയാണ് അവതരിപ്പിച്ചത്. സന്നിധാനത്തെത്തിയ അയ്യപ്പ ഭക്തന്മാർക്ക് കുഞ്ഞ് മാളികപ്പുറങ്ങളുടെ ചുവടുവയ്പ്പുകൾ നയനാനന്ദകരമായ കാഴ്ചയായിരുന്നു. നടപ്പന്തലിൽ കൂടി നിന്ന് അവർ തിരുവാതിര ആസ്വദിച്ചു.

പ്രസിദ്ധ എസ്. ആർ, ആദിലക്ഷ്മി എസ്. എൻ, നില സനിൽ, ആദിത്യ എൻ. ബി, പാർവണ ജെ, അപർണ എ. എസ്, അനന്തശ്രീ സി, ദക്ഷാരാജ് ആർ, ശിവനന്ദ എൽ. ആർ, അനന്യമനു, അലംകൃത അഭിലാഷ്, ഹൃദ്യ സുമേഷ്, ദിയ പി. എസ്. നായർ, ആരാദ്ധ്യ ആർ. പി എന്നിവരാണ് തിരുവാതിര ചുവടുകൾ വച്ചത്. ജീവകല നൃത്താദ്ധ്യാപിക നമിതാ സുധീഷാണ് ഇത്രയും കാലവും കുട്ടികളെ പരിശീലിപ്പിച്ചത്.

ശബരിമല തന്ത്രി കണ്ഠരരു മഹേഷ് മോഹനർ, ക്ഷേത്രമേൽശാന്തി പി. എൻ. മഹേഷ് നമ്പൂതിരി, പി. ആർ. ഓ സുനിൽ അരുമാനൂർ, ഉണ്ണികൃഷ്ണൻ പോറ്റി, മാധവൻ പോറ്റി എന്നിവർ ഭദ്രദീപം കൊളുത്തിയാണ് തിരുവാതിര അർച്ചന ആരംഭിച്ചത്. സന്നിധാനം ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങുകൾക്ക് ജീവകല സെക്രട്ടറി വി. എസ്. ബിജുകുമാർ, ജോ: സെക്രട്ടറി പി. മധു, ട്രഷറർ കെ. ബിനുകുമാർ, സന്തോഷ് വെഞ്ഞാറമൂട്, സാജു മാധവ് എന്നിവർ നേതൃത്വം നൽകി. “വരിക വാർതിങ്കളേ” എന്ന ശീർഷകത്തിൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒന്നാം സമ്മാനം നൽകുന്ന പാരമ്പര്യ തിരുവാതിരകളി മത്സരം ജീവകല 10 വർഷമായി നടത്തിവരികയാണ്.

cake tower new
LATEST NEWS