അഞ്ചുതെങ്ങ് പ്രദേശത്ത് രൂക്ഷമായി തുടരുന്ന കടലാക്രമണത്തിൽ വ്യാപക നാശം. പുലർച്ചെയോടെ ആരംഭിച്ച തിരയടിയിൽ മാമ്പള്ളി മേഖലയിൽ പത്തോളം വീടുകൾ കടലെടുത്തു.
ഒട്ടേറെ വീടുകളിൽ വെള്ളംകയറി നഷ്ടം സംഭവിച്ചു. മാമ്പള്ളി ചായക്കുടി പുരയിടത്തിൽ സെലിൻആന്റണി, മണ്ണാക്കുളത്ത് റിച്ചാഡ്, ഷേർളിപൗലോസ്, എൽവിൻ മണ്ണാക്കുളം, മാമ്പള്ളി മണ്ണാക്കുളം സ്വദേശികളായ ആസ്കർ, പത്രോസ്, അനോജ, സിൽവ, വിക്ടോറിയ, റോസ്മേരി, ബെയ്ലിൽ എന്നിവരുടെ വീടുകളാണു പൂർണമായി നശിച്ചത്. മാമ്ബള്ളി ചായക്കുടി പുരയിടത്തിൽ സൂക്ഷിച്ച മൽസ്യബന്ധനോപകരണങ്ങൾ തിരയിൽ ഒലിച്ചുപോയി.
മേഖലയിൽ ഇരട്ടിയിലധികം വീടുകൾക്കു സാരമായ നാശനഷ്ടങ്ങളുണ്ടായി. മാമ്ബള്ളി, മുണ്ടുതുറ, മണ്ണാക്കുളം, ചായക്കുടി എന്നിവിടങ്ങളിൽ കടലാക്രമണത്തിനു ഇനിയും ശമനമായിട്ടില്ല. ഇടയ്ക്കിടെ ശക്തിയാർജിക്കുന്ന പേമാരിയും കാറ്റും അഞ്ചുതെങ്ങ് തീരമേഖലയിലെ വലിയൊരു പ്രദേശത്തു ജനജീവിതം ദുഷ്കരമാക്കിയിരിക്കുകയാണ്.
ഇതിനിടെ കടലാക്രമണം ആരംഭിച്ചിട്ടു മൂന്നുനാൾ പിന്നിടവേ ദുരിതബാധിതരെ കാണാനോ ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാനോ സർക്കാർതലത്തിൽ യാതൊരുനടപടികളും ഉണ്ടായിട്ടില്ലെന്ന പരാതിയും തീരത്തു ഉയർന്നുകഴിഞ്ഞു.
anchuthengu


















