ഡൽഹി: സമയബന്ധിതമായി ജനനവും മരണവും രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന നിയമഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ജനനവും മരണവും കൃത്യസമയത്ത് രജിസ്റ്റര്‍ ചെയ്യേണ്ടത് പൗരന്‍റെ കടമയാണെന്നും ഇക്കാര്യത്തില്‍ വീഴ്ച പാടില്ലെന്നുമാണ് രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ പുറത്തിറക്കിയ വിജ്‍ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
21 ദിവസത്തിനുള്ളില്‍ ഫീസോ പിഴയോ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. 21 മുതല്‍ 30 ദിവസം വരെ നിശ്ചിത ഫീസ് രജിസ്ട്രാര്‍ക്ക് അടച്ച് രജിസ്റ്റര്‍ ചെയ്യാം. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെ വൈകിയാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന അധികാരിയുടെയോ, ജില്ലാ രജിസ്ട്രാറുടേയോ അനുമതി വേണം.

അവര്‍ നിശ്ചയിക്കുന്ന പിഴയും അടയ്ക്കണം. ഒരു വര്‍ഷം മുതല്‍ രണ്ട് വര്‍ഷം വരെ വൈകിയാല്‍ ജില്ലാ മജിസ്ട്രേറ്റിന്റെയോ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്‍റെയോ അനുമതി വേണ്ടിവരും. രണ്ട് വര്‍ഷത്തിന് ശേഷമാണെങ്കില്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അനുമതി പത്രം നിര്‍ബന്ധമായിരിക്കും. ഒരു വര്‍ഷത്തിന് ശേഷമുള്ള ഘട്ടങ്ങളിൽ പിഴത്തുകയും ഉണ്ടാകും. സര്‍ട്ടിഫിക്കേറ്റുകള്‍ ഡിജിറ്റലാക്കാനും തീരുമാനിച്ചിട്ടുണ്ട്. വര്‍ഷകാല സമ്മേളനത്തില്‍ പാർലമെൻ്റ് പാസാക്കിയ നിയമഭേദഗതിയില്‍ രാഷ്ട്രപതി ഒപ്പ് വച്ചു.





















