തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്റെ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ എൻ.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥർ ആദ്യം കണ്ടല സഹകരണ ആശുപത്രിയിലും പിന്നീട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇഡി സംഘം എത്തിയത്.
ഇതിനിടെ, ഭാസുരാംഗനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനുള്ള നടപടിയുമായി സിപിഐ. ഇഡി ഇടപ്പെട്ടതോടെയാണ് ഇതുവരെയും ഭാസുരാംഗനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത പാര്‍ട്ടി ഇതുസംബന്ധിച്ച ചര്‍ച്ചക്ക് ഒരുങ്ങുന്നത്. ഭാസുരാംഗനെതിരെ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം. ഇന്ന് ചേരുന്ന ജില്ല എക്സിക്യൂട്ടീവ് അച്ചടക്ക നടപടി സംബന്ധിച്ച കാര്യം ചര്‍ച്ച ചെയ്യും.

















