‘വന്ദേമാതരം മുഴുവന്‍ പാടണം’: യുഡിഎഫിലും എതിര്‍പ്പ്, ബിജെപി കൂട്ടുകെട്ടെന്ന് എല്‍ഡിഎഫ്; സര്‍ക്കാര്‍ പ്രതിരോധത്തില്‍

Aug 9, 2026

seena

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ വന്ദേമാതരം പൂര്‍ണ രൂപത്തില്‍ ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശം യുഡിഎഫ് സര്‍ക്കാരിനെയും ഘടകകക്ഷിയായ മുസ്ലിം ലീഗിനെയും പ്രതിരോധത്തിലാക്കുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഔദ്യോഗിക ചടങ്ങുകളില്‍ ദേശീയഗീതമായ വന്ദേമാതരം മുഴുവനായി പാടണമെന്ന് കാണിച്ച് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ ഈ മാസം 6ന് സര്‍ക്കുലര്‍ പുറത്തിറക്കിയതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണം. ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫ് ഘടകകക്ഷികള്‍ക്ക് ഉത്തരവില്‍ വിയോജിപ്പ് ഉള്ളതായാണ് വിവരം. യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ആരോപിച്ച് എല്‍ഡിഎഫും രംഗത്തെത്തിയിട്ടുണ്ട്.

ചരിത്രപരമായി വന്ദേമാതരത്തിന്റെ ആദ്യ രണ്ട് വരികള്‍ മാത്രം ആലപിക്കുന്നതാണ് രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് അനുയോജ്യമെന്ന നിലപാടാണ് വിമര്‍ശകര്‍ ഉയര്‍ത്തുന്നത്. മുഴുവന്‍ വരികളും നിര്‍ബന്ധമാക്കുന്നത് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കലാണെന്നും, രാജ്യത്ത് പൊതുവെ അംഗീകരിക്കപ്പെട്ട കീഴ്വഴക്കങ്ങള്‍ക്ക് എതിരാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ രാഷ്ട്രീയ നേതാക്കള്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മുമ്പും നിയമസഭാ സമ്മേളനങ്ങളിലും മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകളിലും വന്ദേമാതരം പൂര്‍ണമായി ആലപിക്കുന്നത് സംബന്ധിച്ച് സമാന തര്‍ക്കങ്ങള്‍ ഉടലെടുത്തിരുന്നു.

വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതോടെ, ഗവര്‍ണറുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കില്ലെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കി. വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്നാണ് യുഡിഎഫ് നിലപാടെന്നും മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പാര്‍ട്ടിയുടെ തുടര്‍ന്നുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും വ്യവസായ മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്നാല്‍ ഈ നീക്കങ്ങളില്‍ യുഡിഎഫ് അനുകൂല സംഘടനകള്‍ തീര്‍ത്തും അസംതൃപ്തരാണ്. സിപിഎം ആര്‍എസ്എസിനോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് അധികാരത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍, സംഘപരിവാര്‍ അജണ്ടകളെ ചെറുക്കുന്നതില്‍ മതിയയായ ജാഗ്രത പുലര്‍ത്തുന്നില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വഖഫ് ബോര്‍ഡ്, പിഎം ശ്രീ വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ യുഡിഎഫിന്റെ ബിജെപി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായി വിമര്‍ശനമുണ്ട്.

വന്ദേമാതരം, സവര്‍ക്കര്‍ വിഷയങ്ങളില്‍ വിവിധ സംഘടനകള്‍ പുറപ്പെടുവിച്ച പ്രസ്താവനകളില്‍ ഈ നിരാശ വ്യക്തമാണ്. രാജ്യസ്‌നേഹം തെളിയിക്കാന്‍ ഒരു പൗരന്‍ തന്റെ മതവിശ്വാസം ഉപേക്ഷിക്കേണ്ടതില്ലെന്ന് വിസ്ഡം ഇസ്ലാമിക് മിഷന്‍ പ്രസ്താവിച്ചു. മതേതരത്വത്തിന്മേലുള്ള കടന്നുകയറ്റമായതിനാല്‍ ചീഫ് സെക്രട്ടറിയുടെ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ സര്‍ക്കാരിനോട് വിസ്ഡം ജനറല്‍ സെക്രട്ടറി ടികെ അഷറഫ് ആവശ്യപ്പെട്ടു.

വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ഇന്ത്യന്‍ നാഷണല്‍ ലീഗ്, സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ (എസ്‌കെഎസ്എസ്എഫ്), കേരള നദ്വത്തുല്‍ മുജാഹിദീന്‍-മാര്‍ക്കസുദ്ദഅവ എന്നിവരും സമാന പ്രസ്താവനകളുമായി രംഗത്തെത്തി. യുഡിഎഫിന്റെ ‘സംഘപരിവാര്‍ അനുകൂല നിലപാടിനെ’ വിമര്‍ശിക്കുന്നതില്‍ യുഡിഎഫ് അനുകൂല സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൂടുതല്‍ കടുത്ത ഭാഷയാണ് ഉപയോഗിച്ചത്.

cake tower new
LATEST NEWS
ജെന്‍സി നമ്മുടെ മക്കള്‍, നീറ്റ് പ്രതിഷേധത്തിനിടെ ചിലര്‍ അവരെ തെറ്റിധരിപ്പിച്ചു: ധര്‍മേന്ദ്ര പ്രധാന്‍

ജെന്‍സി നമ്മുടെ മക്കള്‍, നീറ്റ് പ്രതിഷേധത്തിനിടെ ചിലര്‍ അവരെ തെറ്റിധരിപ്പിച്ചു: ധര്‍മേന്ദ്ര പ്രധാന്‍

ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടയില്‍ ജെന്‍സികളെ ചിലര്‍...