തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് ഇന്നലെ തട്ടിക്കൊണ്ടുപോയ ആളെ പൊലീസ് കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ഇയാളെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണക്കടത്ത് സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
വിദേശത്തു നിന്നെത്തുന്ന കാരിയർമാരിൽ നിന്നും സ്വർണം വാങ്ങികൊണ്ടു പോകുന്നയാളാണ് ഉമർ. ഇയാൾ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് സംഘത്തിൽ ഉൾപ്പെട്ട ആളാണെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും 64 ഗ്രാം സ്വര്‍ണം വാങ്ങാനാണ് ഉമര്‍ എത്തിയത്. എന്നാല്‍ സ്വര്‍ണം കൈമാറിയിരുന്നില്ല. ഉമറിന്റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം ഇല്ലെന്ന് മനസിലാക്കിയതോടെ ഉമറിനെ വിട്ടയക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘമാണ് ഉമറിനെ തട്ടികൊണ്ടുപോയത്. ഇവർക്കായി അന്വേഷണം നടക്കുകയാണ്.
അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് ഉമർ കഴിഞ്ഞദിവസം പുലർച്ചെ ഓട്ടോ വിളിക്കുന്നത്. തമ്പാനൂർ സ്റ്റാൻഡിലേക്ക് പോകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. യാത്രക്കിടെയാണ് വെള്ള സ്വിഫ്റ്റ് കാറിലെത്തിയ അക്രമിസംഘം ഓട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്ത ശേഷം ഉമറിനെ തട്ടിക്കൊണ്ടുപോയത്. ഓട്ടോ ഡ്രൈവറാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പൂന്തുറ ഭാഗത്തു നിന്നും കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വർണക്കടത്ത് സംഘമാണെന്ന് ഇന്നലെ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു.

















