കിളിമാനൂർ: പാപ്പാലയിൽ വെച്ച് ഥാർ ജീപ്പിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികൻ മരണത്തിന് കീഴടങ്ങി. കടയ്ക്കൽ പുതുക്കോട് രാജേഷ് ഭവനിൽ രഞ്ജിത്ത് ആണ് മരിച്ചത്. ഈ മാസം ആദ്യം നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിന്റെ ഭാര്യ അംബിക മരിച്ചിരുന്നു. ഇതോടെ അഞ്ചും മൂന്നും വയസ്സുള്ള രണ്ട് കുരുന്നുകൾക്ക് അച്ഛനെയും അമ്മയെയും നഷ്ടമായി.
ഈ മാസം ആദ്യം ദേശീയപാതയിൽ കിളിമാനൂർ പാപ്പാലയ്ക്ക് സമീപമായിരുന്നു അപകടം. രഞ്ജിത്തും അംബികയും സഞ്ചരിച്ച ബൈക്കിന് പിന്നിൽ അതിവേഗമെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അംബികയുടെ ശരീരത്തിലൂടെ ജീപ്പ് കയറിയിറങ്ങി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അംബിക മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഈ മാസം ഏഴിന് മരിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ രഞ്ജിത്ത് ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിൽ തുടരുന്നതിനിടെയാണ് ഇന്ന് മരണം സംഭവിച്ചത്.
പ്രതികളെ കണ്ടെത്താതെ പോലീസ്:
അപകടത്തിന് ശേഷം നിർത്താതെ പോയ ജീപ്പ്, ടയർ പഞ്ചറായതിനെ തുടർന്ന് വഴിയരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജീപ്പിലുണ്ടായിരുന്ന യുവാവ് ലഹരി ഉപയോഗിച്ച നിലയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ഇയാളെ കിളിമാനൂർ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ ജീപ്പിലുണ്ടായിരുന്ന മറ്റ് രണ്ടുപേരെ ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തിൽ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്ന ആക്ഷേപവും ശക്തമാണ്.

















