രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയായി കൊല്ലം. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രഖ്യാപനം നടത്തിയത്. 10 വയസ്സിനു മുകളിലുള്ള എല്ലാവരെയും ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും ബോധവത്കരിക്കാൻ കഴിഞ്ഞതോടെയാണ് രാജ്യത്തെ സമ്പൂർണ്ണ ഭരണഘടന സാക്ഷരത ജില്ലയെന്ന ഖ്യാതി കൊല്ലത്തിന് ലഭിക്കുന്നത്. നാടിന്റെ പൊതു ചരിത്രത്തിന് നേരെ പിടിച്ച കണ്ണാടിയാണ് കൊല്ലമെന്നും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ അട്ടിമറിയ്ക്കാനും, മൂല്യങ്ങൾ തകർക്കാനുമുള്ള ശ്രമങ്ങളെ ഇല്ലാതാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണനിർവ്വഹണം ഭരണഘടനയ്ക്ക് അനിരൂപകരണം ആകണം. അല്ലാത്ത പക്ഷം ഭരണഘടനയെ നശിപ്പിക്കാൻ കഴിയും. അത്തരം ശ്രമങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉണ്ടാക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമർശനം.

ജില്ലാപഞ്ചായത്തും ആസൂത്രണസമിതിയും കിലയും ചേർന്ന് ‘ദി സിറ്റിസൺ’ കാമ്പെയിനിലൂടെയാണ് സമ്പൂർണ ഭരണഘടനാ സാക്ഷരത പദ്ധതി പൂർത്തീകരിച്ചത്. ജില്ലയിലെ ഏഴുലക്ഷം കുടുംബങ്ങളിലെ 23 ലക്ഷം പൗരന്മാർക്കാണ് ഭരണഘടനാ സാക്ഷരത നൽകാൻ ലക്ഷ്യമിട്ടത്. 90 ശതമാനത്തിലധികം പേർക്കും ഭരണഘടനയെക്കുറിച്ച് ബോധവത്കരണ ക്ലാസുകളും ജില്ലയിൽ പൂർത്തീകരിച്ചു. ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

















