കിളിമാനൂർ ചൂട്ടയിൽ അയ്യപ്പൻ കാവ് നഗർ ലക്ഷ്മി കൃപയിൽ ആർ.നാരായണ കുറുപ്പിൻറെ ഭാര്യ രാജ മണി (70) കഴിഞ്ഞ 16 നു മരിച്ചിരുന്നു. രാജാമണിയ്ക്ക് ഒരു വളർത്ത് നായ ഉണ്ടായിരുന്നു. പേര് കുട്ടൻ. വളരെ കുഞ്ഞിലെ കൊണ്ടുവന്നതാണ്.
പാൽക്കുപ്പിയിൽ പാൽ കുടിയ്ക്കുന്ന കാലം മുതൽ മരണം വരെ രാജമ്മ അവരുടെ കൈ കൊണ്ടാണ് കുട്ടന് ആഹാരം നൽകിയിരുന്നത്. കുട്ടനും അതായിരുന്നു ഇഷ്ടം.
രാജമ്മയുടെ സംരക്ഷണത്തിൽ കുട്ടൻ മിടുക്കനായി വളർന്നു. ഒപ്പം അവർ തമ്മിലുള്ള ആത്മബന്ധവും. രാജമ്മമരിച്ച ദിവസം മുതലാണ് കുട്ടന് അവരോടുള്ള സ്നേഹം നാട്ടുകാർക്കും ബോദ്ധ്യപ്പെട്ടത്. പൊതു ഭർശനത്തിന് വച്ച വളർത്തമ്മയുടെ മൃതദേഹത്തിനരുകിൽ നിന്നും വിട്ട് മാറാതായി കുട്ടൻ.
മൃതദേഹത്തിനരികെ കിടന്ന കുട്ടനെ രാജമ്മയുടെ ബന്ധുക്കൾ വിരട്ടി ഓടിക്കാൻ നടത്തിത്തിയ ശ്രമങ്ങൾ എല്ലാം വിഫലമായി. മൃതദേഹം അന്ത്യകർമ്മങ്ങൾക്കായി എടുത്തപ്പോൾ അവിടേയും എത്തി ചിതയ്ക്കരുകിൽ കിടപ്പായി. സംസ്കാരം കഴിഞ്ഞ് നാട്ടുകാരും ബന്ധുക്കളും മടങ്ങിയിട്ടും കുട്ടൻ വീട്ടിലേയ്ക്ക് മടങ്ങിയില്ല. ചിതയ്ക്കരുകിൽ തന്നെ കിടന്നു. രാജാമണി ആശുപത്രിയിൽ കിടന്നപ്പോൾ നിരന്തരം കുട്ടനെ അന്വേഷിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഒടുവിൽ ഡോക്ടർ തന്നെ കുട്ടനെ കൊണ്ട് വന്ന് കാണിക്കാൻ പറയുകയും അവർ അത് ചെയ്യുകയും ചെയ്തിരുന്നു.

















