കൊച്ചി: കൊച്ചിൻ ഷിപ്പ് യാർഡിലെ 4000 കോടിയുടെ വികസന പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടും. തുറമുഖങ്ങൾ വലിയ വളർച്ചയാണ് നേടിയത്. രാജ്യത്തിന് ഇന്ന് ഏറ്റവും വലിയ ഡ്രൈ ഡോക്ക് സ്വന്തമായി.
ഗ്ലോബൽ ട്രേഡിലും ഭാരതത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തെ തുറമുഖ മേഖലയെ വലിയ ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കപ്പൽ അറ്റകുറ്റപ്പണി നടത്തുന്ന കേന്ദ്രം, ഡ്രൈ ഡോക്ക് എന്നിവയും ഐഒസിയുടെ എൽപിജി ഇറക്കുമതി ടെർമിനലുമടക്കമുള്ള പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
രാജ്യം ഷിപ്പ് റിപ്പറിനിങ്ങിലെ പ്രധാന സെന്റർ ആയി മാറുകയാണ്. പുതിയ പദ്ധതികൾ കപ്പൽ അറ്റകുറ്റപ്പണിക്ക് വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്ന സ്ഥിതിയിൽ നിന്നും മാറ്റമുണ്ടാക്കും. കൊച്ചി വാട്ടർ മെട്രോക്കായി വെസ്സൽ കൊച്ചി ഷിപ് യാർഡിൽ നിർമിച്ചു. രാജ്യത്തെ മറ്റു നഗരങ്ങൾക്കു വേണ്ടിയും ഷിപ് യാർഡ് മെട്രോ വെസലുകൾ നിർമ്മിക്കുകയാണ്. മെട്രോ ബോട്ടുകൾ നിർമിച്ചതിന് ഷിപ് യാർഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
നേരത്തെ, ഗുരുവായൂരിൽ നിന്നും തൃപ്രയാർ ശ്രീരാമ ക്ഷേത്രത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ദർശനം നടത്തിയിരുന്നു. ഒന്നേകാല്‍ മണിക്കൂറോളം തൃപ്രയാര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചശേഷമാണ് നരേന്ദ്ര മോദി കൊച്ചിയിലേക്ക് എത്തിയത്. ഗുരൂവായൂരില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തശേഷം ഹെലികോപ്ടറിലാണ് രാവിലെ പത്തു മണിയോടെ മോദി തൃപ്രയാറിലെത്തിയത്. ദർശനത്തിനു ശേഷം ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ടും നടത്തിയാണ് പ്രധാനമന്ത്രി മടങ്ങിയത്.

















