സർക്കാരിൻ്റെ സാമ്പത്തിക പിടിപ്പുകേടുമുലമുള്ള പ്രതിസന്ധിയും അഴിമതിയോടുള്ള അത്യാർത്തിയും അധ്യാപകരിൽ അടിച്ചേൽപിക്കാനായി കൊണ്ടുവന്ന ജീവാനന്ദം പദ്ധതി കെപിഎസ്ടിഎ അംഗീകരിക്കില്ല. 19 ശതമാനം ഡിഎ കുടിശിക, ലീവ് സറണ്ടർ, ശമ്പളപരിഷ്കരണ കുടിശിക,1:40 ആനുകൂല്യം, നിയമന നിരോധനം തുടങ്ങി അധ്യാപകരുടെ അവകാശങ്ങളെ കവർന്നെടുക്കുകയും ഏകപക്ഷീയമായ തീരുമാനങ്ങളിലൂടെ ജനാധിപത്യ ധ്വംസനം നടത്തിവരുന്ന സർക്കാർ ജീവാനാന്ദമെന്ന പുതിയ തട്ടിപ്പുമായി രംഗത്തുവന്നിരിക്കുന്നത് അപഹാസ്യമാണെന്ന് കെപിഎസ്ടിഎ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ പറഞ്ഞു.
ആറ്റിങ്ങൽ ഉപജില്ല കമ്മിറ്റി സ്നേഹാദരം ’24 എന്ന പേരിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി.യു. മുൻ സംസ്ഥാന പ്രസിഡൻ്റ് ജെ.ശശി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എൻ.സാബു, ജില്ലാ സെക്രട്ടറി സി. ആർ. ആത്മകുമാർ, ഒ.ബി.ഷാബു, സി. എസ്.വിനോദ്, വി.വിനോദ്, ടി.യു. സഞ്ജീവ്, ജൂലി സുരേഷ്, പി. രാജേഷ്, എ.ആർ. അനീഷ് എന്നിവർ സംസാരിച്ചു. സർവീസിൽ നിന്ന് വിരമിച്ച മുൻ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ.ശ്രീകുമാർ, എൻ. പുഷ്പ, പി.സി. മിനി, എസ്.സുഗതൻ, എസ്. സുബീർ എന്നിവർ ഉപഹാരം ഏറ്റുവാങ്ങി. പൊതുപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു.

















